കൊല്ലം: ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടതായി പരാതി. ചിതറ ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ സൂരജ് ചിതറയിലെ തന്നെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ സൂരജ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൂരജ് നാല് പാക്കറ്റ് ബിരിയാണി വാങ്ങിയത്. വീട്ടിലെത്തി ഗർഭിണിയായ ഭാര്യയ്ക്കും സഹോദരനുമൊപ്പം ബിരിയാണി കഴിക്കുന്നതിനിടെ എല്ലിൻ കഷ്ണമാണെന്ന് കരുതി സൂരജ് കുപ്പിച്ചില്ല് കടിച്ചുപൊട്ടിക്കുകയായിരുന്നു. അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടർന്ന് പുറത്തെടുത്തപ്പോഴാണ് കുപ്പിച്ചില്ലാണെന്ന് മനസിലായത്.
തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സൂരജിന്റെ തൊണ്ടയിൽ മുറിവുണ്ട്. എക്സ്റേ ഉൾപ്പടെ എടുത്തെങ്കിലും ശരീരത്തിനുള്ളിൽ കുപ്പിച്ചില്ല് ഉള്ളതായി കണ്ടെത്തിയില്ല. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ ചികിത്സ തേടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുകയാണ്. പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിനും കടയ്ക്കൽ പൊലീസിലും യുവാവ് പരാതി നൽകി. സംഭവം അറിയിച്ചപ്പോൾ ഹോട്ടലുടമ മോശമായി പെരുമാറിയെന്നും സൂരജ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |