പനാജി: ഇന്ത്യയുടെ അമ്പത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം താരസാന്നിദ്ധ്യത്താൽ ആകർഷകമായ ചടങ്ങിൽ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു. ഏഴായിരത്തോളം ഡെലിഗേറ്റുകളിൽ പകുതിയോളം മലയാളികളാണെങ്കിലും മലയാള സിനിമയ്‌ക്ക് ആഘോഷിക്കാൻ വകയൊന്നുമില്ല. മത്സര വിഭാഗത്തിൽ മലയാള സിനിമകൾ ഇല്ല. മഹേഷ് നാരായണന്റെ അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളയ്‌ക്ക എന്നീ രണ്ട് കഥാ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലുള്ളത്. ഇരുള ഭാഷയിൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത ധർബാരി ക്യുരുവി എന്ന ചിത്രവും പനോരമയിലുണ്ട്. കഥേതര വിഭാഗത്തിൽ അഖിൽ ദേവിന്റെ വീട്ടിലേക്ക്, വിനോദ് മങ്കരയുടെ സംസ്കൃത ചിത്രമായ യാനം എന്നിവ ഉൾപ്പെടുന്നു.
ചിരഞ്ജീവിക്ക് പേഴ്സണലാറ്റി
ഓഫ് ദി ഇയർ അവാർഡ്
ചലച്ചിത്രമേളയുടെ ഭാഗമായി നൽകുന്ന ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡിന് തെലുങ്ക് സൂപ്പർ താരം ചിരഞ്ജിവി അർഹനായി. കേന്ദമന്ത്രി അനുരാഗ് ഠാക്കൂറാണ് ഉദ്ഘാടന വേദിയിൽ അവാർഡ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചനും രജനീകാന്തിനും മുൻവർഷങ്ങളിൽ ഈ അവാർഡ് ലഭിച്ചിരുന്നു. സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത സ്പാനിഷ് സംവിധായകൻ
കാർലോസ് സൗരയ്‌ക്കു വേണ്ടി മകൾ അന്ന സൗര ഏറ്റുവാങ്ങി. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ,ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും സന്നിഹിതരായിരുന്നു.
ഓസ്ട്രിയൻ ചിത്രമായ അൽമാ ആൻഡ് ഓസ്‌കാർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. 28 നു മേള സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |