കൊച്ചി: നയതന്ത്ര ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങിയവരെയും മുതൽ മുടക്കിയവരെയും കണ്ടെത്താനുള്ള ശ്രമം കസ്റ്റംസ് ഉൗർജിതമാക്കി. കള്ളക്കടത്ത് സംബന്ധിച്ച സുപ്രധാന അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കടത്തുസ്വർണം കൈകാര്യം ചെയ്ത കണ്ണികളെ കണ്ടെത്തുന്നത്.
തിരുവനന്തപുരത്തെ യു.എ.ഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയുടെ ഒത്താശയോടെ സ്വർണം കടത്തിയ സന്ദീപ് നായർ, സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരാണ് കേരളത്തിലെത്തിയ സ്വർണം കൈകാര്യം ചെയ്തത്. സന്ദീപ് നായരാണ് സ്വർണവില്പനയുടെ പ്രധാനി. ഇയാൾ ആർക്കൊക്കെ സ്വർണം നൽകിയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുമ്പോൾ സ്വർണം സ്വീകരിച്ചവരെ സംബന്ധിച്ച വിവരങ്ങളും നൽകുന്നതിനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.
കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയിരുന്നു. കള്ളക്കടത്ത് സ്വർണം കൈകാര്യം ചെയ്യുന്ന പ്രധാന കേന്ദ്രമായ വടക്കൻ കേരളത്തിൽ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണവും എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കടത്തുസ്വർണം കൈകാര്യം ചെയ്യുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ദുബായ് കേന്ദ്രമായ കള്ളക്കടത്തിന് പണം മുടക്കിയ ചിലരെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹവാലയായി പണം എത്തിച്ചുനൽകിയിരുന്നതായാണ് സൂചനകൾ. സ്വർണം വിറ്റുകിട്ടുന്ന പണത്തിന് പുറമെ മറ്റേതെങ്കിലും രീതിയിൽ മുതൽമുടക്കിയോയെന്നും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |