ന്യൂഡൽഹി: ചില കാര്യങ്ങൾ മൂടിവയ്ക്കാനും സർക്കാരിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനുമായിരുന്നു സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയതെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കവേ വീണ്ടും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് പുറത്തായതോടെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു.
ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകിയത് മറ്റാരുടേയും സ്വാധീനത്താൽ അല്ല.
കേസിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കിയുള്ള മൊഴിയാണ് സ്വപ്ന നൽകിയതെന്നും വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ട്രാൻസ്‌ഫർ ഹർജിയിൽ ഡപ്യൂട്ടി ഡയറക്ടർ ദേവ് രഞ്ജൻ മിശ്ര സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ. ഹർജിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ സ്വർണ്ണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാണ് ഇ.ഡിയുടെ മറുപടി.
കത്തുകൾ എഴുതിയതല്ലാതെ അന്വേഷണത്തിന് ഒരു സഹകരണവും സംസ്ഥാന സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായില്ലെന്നും കുറ്റപ്പെടുത്തി. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളില്ല. ട്രാൻസ്‌ഫർ ഹർജി നവംബർ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
'പ്രമുഖരെ രക്ഷിക്കാൻ ശ്രമം'
തെളിവുകൾ നശിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ നിരവധി ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും മറുപടി സത്യവാങ്മൂലം
വിചാരണ അട്ടിമറിച്ച് കേസിൽ ഉൾപ്പെട്ട പ്രമുഖരെ രക്ഷിക്കാനും സർക്കാർ
സംവിധാനങ്ങൾ പ്രവർത്തിക്കുന്നു
ഒന്നു മുതൽ മൂന്നു വരെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ എന്നിവരെ സംസ്ഥാന സർക്കാരും കേരള പൊലീസിലെ ഉന്നതരും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിക്കുന്നു
ശിവശങ്കർ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |