തിരുവനന്തപുരം: അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ (മഞ്ഞ,പിങ്ക്) കൈവശംവച്ച് ആനുകൂല്യം പറ്റുന്നവർ അത് തിരിച്ചു നൽകണമെന്നും ഒരു നടപടിക്കും വിധേയമാകാതെ അതിന് ഒരവസരം കൂടി സർക്കാർ നൽകുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
അർഹതയുള്ള നൂറുകണക്കിന് പാവപ്പെട്ടവർ ഇപ്പോഴും പുറത്ത് നിൽക്കുകയാണ്. നിലവിലെ സംവിധാനപ്രകാരം നിശ്ചിത കുടുംബങ്ങൾക്ക് മാത്രമെ നൽകാൻ കഴിയൂ.
അവർക്കുവേണ്ടിയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ല കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സൗജന്യ ഭക്ഷ്യകിറ്റിന്റെ കാര്യത്തിലും പുതിയൊരാലോചനയുണ്ട്. ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. ഉദ്യോഗസ്ഥർ, വരുമാനമുള്ളവർ, സാമ്പത്തിക ശേഷിയുള്ളവർ തുടങ്ങി പലർക്കും കിറ്റ് ആവശ്യമില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അവർക്ക് റേഷൻ കടകളിൽ രേഖാമൂലം എഴുതി നൽകി പിന്മാറാം. അങ്ങനെ ചെയ്താൽ ഏറ്റവും അർഹരായവർക്ക് ആ കിറ്റുകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ കടകൾ ഉൾപ്പെടെ സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾ പൊതുസ്വത്താണെന്നും ഉപഭോക്താവിനോട് ജീവനക്കാർ മാന്യമായി പെരുമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു.
റേഷൻകടകളുടെ അസൗകര്യങ്ങൾ പരിഹരിക്കും. ഓരോമാസവും ആദ്യം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം എല്ലാ കടകളിലും വിലനിലവാരം പ്രദർശിപ്പിക്കുന്നത് കർശനമാക്കും. ആലപ്പുഴ ജില്ലയിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കും. മഴയിലും കാലവർഷക്കെടുതിയിലും കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകും. സപ്ലൈകോ ഔട്ട്‌ലെറ്റിലടക്കം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |