തിരുവനന്തപുരം:ലണ്ടനിലെ വൺ വെബ് കമ്പനിയുടെ 36 ചെറിയ ഉപഗ്രഹങ്ങളുമായി ആദ്യ വാണിജ്യ വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യയുടെ ഏറ്റവും കരുത്തൻ റോക്കറ്റ് ജി.എസ്.എൽ.വി.മാർക്ക് ത്രീ. ശ്രീഹരിക്കോട്ടയിൽ ഇന്ന് അർദ്ധരാത്രി 12.07നാണ് വിക്ഷേപണം.
വൺ വെബ് കമ്പനിയുടെ ( നെറ്റ്‌വർക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡ് ) ബ്രോഡ്ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണിവ. ആറ് ടണ്ണോളം ഭാരമുണ്ട്
വിക്ഷേപണത്തിന്റെ 24മണിക്കൂർ കൗണ്ട് ഡൗൺ വെള്ളിയാഴ്ച അർദ്ധരാത്രി 12.07ന് ആരംഭിച്ചു. ഈ സമയത്ത് റോക്കറ്റ്, ഉപഗ്രഹ സംവിധാനങ്ങൾ പരിശോധിക്കും. ഇന്ധനവും നിറയ്‌ക്കും.
അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള വൺവെബ് സാറ്റലൈറ്റ്സ് യൂണിറ്റിൽ നിന്നാണ് ഉപഗ്രഹങ്ങൾ ചരക്കു വിമാനങ്ങളിൽ ചെന്നൈയിലും തുടർന്ന് റോഡ് മാർഗം ശ്രീഹരിക്കോട്ടയിലും എത്തിച്ചത്.
ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിനാണ് വിക്ഷേപണച്ചുമതല.
ഇതുവരെ പി.എസ്.എൽ.വി. റോക്കറ്റുകളിലായിരുന്നു ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിക്ഷേപണങ്ങൾ. പത്ത് ടൺ വരെ ഭാരം വഹിക്കുന്ന ജി.എസ്.എൽ.വി വാണിജ്യ വിക്ഷേപണത്തിന് ആദ്യമാണ്. ഖര ഇന്ധനം, ദ്രവ ഇന്ധനം, ക്രയോജനിക് എന്നിങ്ങിനെ മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് ജി.എസ്.എൽ.വി.മാർക്ക് ത്രീ.
യുക്രെയിൻ യുദ്ധത്തെത്തുടർന്ന് സാറ്റ്‌കോം കമ്പനി ഉപഗ്രഹ വിക്ഷേപണത്തിന് റഷ്യൻ ബഹിരാകാശ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇസ്രോയുടെ സേവനം തേടുകയായിരുന്നു. കസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്ക്നൂർ കോസ്‌മോഡ്രോമിൽ നിന്നുള്ള വിക്ഷേപണങ്ങൾ കമ്പനി താൽക്കാലികമായി നിർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |