തൃശൂർ: തോൾമൂടും വിധം നീട്ടി വളർത്തി, എണ്ണയിട്ട് പരിപാലിച്ച് രണ്ടു കൊല്ലത്തോളം സ്‌റ്റൈലിൽ കൊണ്ടുനടന്ന മുടി കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാൻ മുറിച്ചു നൽകി തൃശൂർ ചൂരക്കാട്ടുകര മേച്ചേരി വളപ്പിൽ ഹരികൃഷ്ണൻ സ്റ്റാറായി. മുറിച്ചുനൽകിയ ഭാഗത്തിന് 36 സെന്റിമീറ്റർ നീളമുണ്ടായിരുന്നു. വിഗ്ഗ് ഉണ്ടാക്കാൻ വേണ്ടത് 30 സെന്റിമീറ്ററാണ്.
ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്സിന് ശേഷം ബാങ്ക് കോച്ചിംഗിന് പോകുകയാണ് ഹരികൃഷ്ണൻ. മുടി കൊടുക്കേണ്ട രീതി തൃശൂർ അമല ആശുപത്രിയിൽ ജോലി ചെയ്യുന്ന അമ്മ ബിന്ദുവിൽ നിന്ന് മനസ്സിലാക്കി സലൂണിൽ ചെന്ന് വെട്ടി നൽകുകയായിരുന്നു. ഓമനിച്ചു വളർത്തിയ മുടിയേക്കാൾ വലുതാണ് സഹജീവി സ്‌നേഹമെന്ന തിരിച്ചറിവിൽ നിന്നായിരുന്നു തീരുമാനം.
അവസാനവർഷ ബിരുദപഠന കാലം മുതലേ മുടി വളർത്താൻ തുടങ്ങി. തോൾ കവിഞ്ഞെത്തിയപ്പോൾ എന്തിനാണ് വളർത്തുന്നതെന്ന് പലരും ചോദിച്ചു. കാൻസർ രോഗികൾക്ക് നൽകാമല്ലോ എന്നായി മറ്റു ചിലർ. ആ അഭിപ്രായം ഹരികൃഷ്ണനിൽ വീണ്ടുവിചാരം ഉണ്ടാക്കി. ചെറുപ്പക്കാർ സ്‌റ്റൈലിനായി മുടി വളർത്താറുണ്ടെങ്കിലും ഇത്തരമൊരു ലക്ഷ്യത്തോടെ മുറിക്കുന്നത് അപൂർവമാണ്.
പരിപാലിച്ചത് ഇങ്ങനെ
ദിവസവും ഒരു മണിക്കൂറെടുത്താണ് മുടി പരിപാലിച്ചിരുന്നത്. നല്ല ഉൾക്കനമുള്ള മുടിയിൽ ആവണക്കെണ്ണ തൊട്ടുപുരട്ടി കോതി വൃത്തിയാക്കും. സ്വയം മസാജ് ചെയ്ത് ഇടയ്ക്ക് ഷാമ്പൂ ഉപയോഗിക്കും.
ഇടയ്ക്കിടെ മുടിയിൽ തടവുകയും തല വെട്ടിച്ച് സ്‌റ്റൈൽ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. പെട്ടെന്ന് മുടി പോയപ്പോൾ എന്തോ കുറവ് തോന്നി.
ഹരികൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |