കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളിലൊരാൾ സത്യം തുറന്നു പറയാൻ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ ചിലർ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. എന്നാൽ ഇവരിലാരാണ് അന്വേഷണസംഘത്തെ സമീപിച്ചതെന്ന വിവരം പ്രോസിക്യൂഷൻ ഇനിയും പുറത്തു വിട്ടിട്ടില്ല. കൂറുമാറിയ സാക്ഷി അടുത്ത സുഹൃത്തു വഴിയാണ് ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചത്. കൂറു മാറാനിടയായ സാഹചര്യമുൾപ്പെടെ വിശദീകരിച്ചാണ് ഇയാൾ വീണ്ടും സാക്ഷിപറയാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്. ജീവനിൽ ഭയമുള്ളതിനാലാണ് നേരിട്ടു വരാതെ സുഹൃത്തിനെ പറഞ്ഞയയ്ക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി എട്ടാം പ്രതിയും നടനുമായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ചു പകർത്തിയ അശ്ളീല ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇയാൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ കാര്യവും ഇയാളെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു സാഗർ.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് എറണാകുളം സി.ജെ.എം കോടതി അനുമതി നൽകി. മജിസ്ട്രേട്ടിന്റെ സൗകര്യം കണക്കിലെടുത്ത് ഇന്നോ തിങ്കളാഴ്ചയോ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ബാലചന്ദ്രകുമാർ പിന്നീടു മൊഴിമാറ്റി പറയില്ലെന്ന് ഉറപ്പാക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്നു പറയാതിരുന്ന കാര്യങ്ങളാണ് ഈയിടെ ഒരു ടി.വി ചാനലിൽ ഇയാൾ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഇയാളെ നുണപരിശോധനയ്ക്ക് ഹാജരാക്കുന്നതിനുള്ള നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദുബായിൽ നിന്നെത്തിയ ഒരാൾ തന്റെ സാന്നിദ്ധ്യത്തിലാണ് ദിലീപിന് നൽകിയതെന്നും ദൃശ്യങ്ങൾ കാണാൻ ദിലീപ് തന്നെ ക്ഷണിച്ചിരുന്നെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |