തിരുവനന്തപുരം: ഈ മാസം 30ന് ടി.കെ.ജോസ് വിരമിക്കുന്ന ഒഴിവിലേക്ക് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണുവിനെ നിയമിച്ചു. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറിയാണ് വേണു. പരിസ്ഥിതി വകുപ്പിന്റെ അധികച്ചുമതലയും വേണുവിനുണ്ടാകും.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അടക്കം ചിലർക്കും മാറ്റമുണ്ട്. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആയിരിക്കും ആരോഗ്യവകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധികച്ചുമതലയും അവർക്കുണ്ടാകും.
രാജൻ ഖൊബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. കോസ്റ്റൽ ഷിപ്പിംഗ്, ഉൾനാടൻ ജലഗതാഗതം, കൃഷി വകുപ്പുകളുടെ അധികച്ചുമതലയുമുണ്ടാകും.
റവന്യു-ദുരന്ത നിവാരണ വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി ഡോ.എ. ജയതിലകിന് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വികസനം, സാംസ്കാരികം (പുരാവസ്തു, പുരാരേഖ, മ്യൂസിയം) വകുപ്പുകളുടെ പൂർണ അധികച്ചുമതല നൽകി.
കാർഷികോല്പാദന കമ്മിഷണർ ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷികോല്പാദന കമ്മിഷണറുടെ അധികച്ചുമതലയുണ്ടാകും.
തദ്ദേശസ്വയംഭരണ വകുപ്പ് (ഗ്രാമീണം) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിന് തദ്ദേശഭരണ (നഗരകാര്യ) വകുപ്പിന്റെ കൂടി ചുമതല നൽകി. അവരുടെ മറ്റ് ചുമതലകളും തുടരും.
കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷയെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്തിന് പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വികസന വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതല നൽകി. സഹകരണ രജിസ്ട്രാറായി അലക്സ് വറുഗീസിന് നിയമനം നൽകി. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അംഗമായി അദ്ദേഹം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |