ഇടുക്കി: ഇന്നലെ ഉച്ചയ്ക്ക് 1.55ന് ആദ്യത്തെയും 1.57ന് രണ്ടാമത്തെയും 2ന് മൂന്നാമത്തെയും സൈറൺ മുഴക്കി കൃത്യം 2.03നാണ് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ ഒരെണ്ണം ഉയർത്തിയത്. റെഡ് അലർട്ട് എത്തുന്നതിന് മുമ്പ് ജലനിരപ്പ് 2398.94ലെത്തി നിൽക്കെയാണ് മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 40 ഘനമീറ്റർ (40,000 ലിറ്രർ) ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇത്രയുംമാത്രമായതിനാൽ ചെറുതോണി പുഴയിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി ആദ്യം 24 കിലോമീറ്റർ അകലെ ലോവർപെരിയാർ അണക്കെട്ടിലും പിന്നീട് ഇവിടെ നിന്ന് ഭൂതത്താൻകെട്ട്, ഇടമലയാർ ഡാമുകളിലൂടെ മലയാറ്റൂർ, കാലടി, ആലുവ വഴി രാത്രിയോടെ വരാപ്പുഴ കായലിലെത്തി.
വൃഷ്ടിപ്രദേശത്ത് നിലവിൽ കാര്യമായ മഴയില്ലെങ്കിലും മണിക്കൂറിൽ 0.331 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഷട്ടർ തുറന്നിട്ടും ജലനിരപ്പ് ഉയർന്ന് റെഡ് അലർട്ട് ഘട്ടത്തിലെത്തി. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 2399.04 അടിയാണ് ജലനിരപ്പ്. നിലവിലെ റൂൾലെവൽ 2400.03 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടി. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഡാം തുറന്നത്.
2018ലെ പ്രളയത്തിൽ ഉൾപ്പെടെ ഇത് ആറാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. കഴിഞ്ഞ മാസം 19ന് ജലനിരപ്പ് 2398.08ലെത്തി നിൽക്കെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു.
മുല്ലപ്പെരിയാറും തുറന്നേക്കും
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾലെവലായ 141അടിയോട് അടുക്കുന്നതിനാൽ താമസിയാതെ ഷട്ടറുകൾ വീണ്ടും തുറക്കും. ഇന്നലെ രാവിലെ ഒമ്പതിന് ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 141.15 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 3145 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുക്കിയെത്തുന്നത്. തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലം സെക്കൻഡിൽ 1867 ഘനയടിയായി ഉയർത്തിയിട്ടുണ്ട്.
''കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ കനത്ത മഴ പ്രവചിച്ചിരിക്കുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലുമാണ് റെഡ് അലർട്ട് എത്തുംമുമ്പ് ഇടുക്കിയിൽ ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. മഴ കനത്ത് നീരൊഴുക്ക് കൂടിയാൽ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് ഒരു ലക്ഷം ലിറ്ററായി ഉയർത്തും. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-മന്ത്രി റോഷി അഗസ്റ്റിൻ
ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ സജ്ജം
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ നാളെ രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ രണ്ട് ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിലാണ് വിലയിരുത്തൽ.
ദുരിതാശ്വാസ ക്യാമ്പുകളിൽ പരാതികൾ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. ക്യാമ്പുകളുടെ ശുചിത്വം ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണം. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കി.
പത്താം തീയതിക്ക് ശേഷം ഏഴ് മണ്ണിടിച്ചിലുകളാണുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കണം. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പൊലീസും ഫയർ ഫോഴ്സും സജ്ജമാണ്. മഴക്കെടുതിയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവരും പങ്കെടുത്തു.
മൂലമറ്റം പവർഹൗസിലെ ജനറേറ്റർ തകരാറിലായി
തൊടുപുഴ: മൂലമറ്റം പവർഹൗസിലെ ഒന്നാം നമ്പർ ജനറേറ്റർ ഇന്നലെ രാവിലെ തകരാറിലായെങ്കിലും വൈകിട്ടോടെ പരിഹരിച്ചു. ജനറേറ്ററിന്റെ റണ്ണറിന് പൊട്ടൽ വീണതോടെ ഉത്പാദനം നിറുത്തുകയായിരുന്നു. ഇടുക്കിയിൽ ജലനിരപ്പ് കൂടുന്നത് കണക്കിലെടുത്ത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. തകരാർ പരിഹരിച്ച് ഉച്ചകഴിഞ്ഞ് 3.34നാണ് ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചത്. ഒക്ടോബർ ആദ്യവാരം വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കിയ മെഷീൻ കൂടിയാണിത്. ജലനിരപ്പ് ഉയരുന്നതിനാൽ 15 ദിവസമായി വൈദ്യുതി ഉത്പാദനം പരമാവധിയിലാണ്. ആകെയുള്ള ആറ് ജനറേറ്ററുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിച്ചാൽ ഒരു ദിവസം 18.72 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഉത്പാദിപ്പിക്കാനാകുക. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ഉത്പാദനം 15.696 ദശലക്ഷം യൂണിറ്റായിരുന്നു.
മണ്ണിടിച്ചിൽ: കന്യാകുമാരി റൂട്ടിൽ ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം- കന്യാകുമാരി റെയിൽവെ ട്രാക്കിൽ ഇന്നലെയും മണ്ണിടിച്ചിലുണ്ടാവുകയും വെള്ളം കയറുകയും ചെയ്തതോടെ ഈ റൂട്ടിൽ കന്യാകുമാരി വരെയുള്ള ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു. കഴിഞ്ഞദിവസം നാഗർകോവിൽ വരെയുള്ള ട്രെയിൻ ഗതാഗതം നിറുത്തിവച്ചിരുന്നു.
നെയ്യാറ്റിൻകര- പാറശാല ഭാഗത്ത് ഒരിടത്തും കുഴിത്തുറ- എരണിയൽ ഭാഗത്ത് രണ്ടിടത്തും നാഗർകോവിലിനടുത്ത് ഒരിടത്തുമാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. എരണിയലിലും കുഴിത്തുറയ്ക്കുമിടയിൽ ട്രാക്കിൽ വെള്ളം കയറി.
ഇതുവഴിയുള്ള മൂന്നു ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. ജാംനഗർ-തിരുനെൽവേലി സ്പെഷ്യൽ തിരുവനന്തപുരത്തു യാത്ര അവസാനിപ്പിക്കും. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള സ്പെഷ്യൽ, കൊല്ലം-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകളാണ് റദ്ദാക്കിയത്.
ദുരിതാശ്വാസപ്രവർത്തനത്തിന് സി.പി.എം ആഹ്വാനം
തിരുവനന്തപുരം:മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തര സന്നദ്ധപ്രവർത്തനത്തിന് മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
ന്യൂനമർദ്ദ മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് തെക്കൻ കേരളത്തിൽ രൂക്ഷമായ സ്ഥിതിയാണ്. ഒട്ടേറെ മേഖലകളിൽ കൃഷി നാശമുണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നു. പുഴകളുടെ കരകവിഞ്ഞൊഴുക്കും വെള്ളക്കെട്ടും കാരണം തീരപ്രദേശത്തേക്കും വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |