കൊച്ചി: കേരളത്തിൽ ആദ്യമായി ഇന്ന് സ്ത്രീധനവിരുദ്ധദിനം ആചരിക്കുമ്പോൾ അതിന് നിമിത്തമായത് വിദ്യാഭ്യാസ വിദഗ്ദ്ധയും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിരാ രാജന്റെ പോരാട്ടമാണ്. സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലത്തെ വിസ്‌മയ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഇന്ദിര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യഹർജിക്ക് പിന്നാലെയാണ് നവംബർ 26 സ്ത്രീധന വിരുദ്ധദിനമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
1961ലെ സ്ത്രീധനനിരോധന നിയമ പ്രകാരമുള്ള റീജണൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരുടെ നിയമനം 2017 മുതൽ നടക്കാത്തതും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് വിശദീകരണം നൽകാൻ മേയ് എട്ടിന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ച് ജൂലായ് 9ന് സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് മുമ്പ് പ്രൊഹിബിഷൻ ഓഫീസർമാരുണ്ടായിരുന്നത്. 14 ജില്ലകളിലും നിയമിച്ച് ജൂലായ് 16ന് സർക്കാർ ഉത്തരവിട്ടു. ജില്ലാ വനിതാ ശിശു വികസന ഓഫീസറാണ് പ്രൊഹിബിഷൻ ഓഫീസറായി പ്രവർത്തിക്കുക. പരാതികളിൽ അന്വേഷണം നടത്തുക, വിവരങ്ങൾ ശേഖരിക്കുക, മറ്റ് ഏജൻസികളെ സഹായിക്കുക എന്നിവയാണ് ചുമതല. ഹർജിയിൽ ഇതുവരെ കോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. കോടതി വിധിക്ക് മുമ്പേ സർക്കാർ നടപടി സ്വീകരിച്ചതും സ്ത്രീധന വിരുദ്ധദിനം പ്രഖ്യാപിച്ചതും ഇരകൾക്ക് സമർപ്പിക്കുകയാണ് ഇന്ദിരാ രാജൻ.
ഹർജിയിലെ ആവശ്യങ്ങൾ
സ്ത്രീധനവിരുദ്ധദിനം ആചരിക്കുക, പ്രതിജ്ഞ ചൊല്ലിക്കുക
വിവാഹസമയത്ത് വധുവിന് നൽകുന്ന സമ്മാനങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുക
സ്ത്രീധവിരുദ്ധ സന്ദേശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക
"സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായ മക്കളെയോർത്ത് വേദനിക്കുന്ന അമ്മമാർക്ക് വേണ്ടിയാണ് എന്റെ പോരാട്ടം. പരിഷ്‌കൃത കേരളസമൂഹത്തിന് ഒട്ടും ഭൂഷണമല്ല സ്ത്രീധന സമ്പ്രദായം. ഇത് പൂർണ്ണമായും തുടച്ചുനീക്കണം.
- ഡോ. ഇന്ദിരാ രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |