തിരുവനന്തപുരം: റവന്യൂവകുപ്പിലെ സേവനങ്ങളെ പറ്റിയുള്ള ജനങ്ങളുടെ പരാതികളിൽ വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫീസുകളിൽ പരിശോധന നടത്താൻ സംസ്ഥാനതല ഇൻസ്പെക്‌ഷൻ സ്‌ക്വാഡ് രൂപീകരിച്ചു.
പട്ടയ വിതരണം പോലെ സർക്കാരിന്റെ പല അഭിമാന പദ്ധതികളും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പൂർണമായി ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി, റവന്യൂസേവനങ്ങൾ നിഷേധിക്കുന്നത് സംബന്ധിച്ച് റവന്യൂ മന്ത്രി, അഡിഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ അന്വേഷിക്കുകയാണ് സ്‌ക്വാഡിന്റെ ദൗത്യം.
റവന്യൂ വകുപ്പിലെ സി, ഡി, ഇ, ടി, പി സെക്‌ഷനുകളിലെ സ്പെഷ്യൽ സെക്രട്ടറി / അഡിഷണൽ സെക്രട്ടറി / ജോയിന്റ് സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറി എന്നിവരെ അതത് ഇൻസ്പെക്‌ഷൻ സ്‌ക്വാഡിന്റെ തലവനായും ഈ സെക്‌ഷനുകളുടെ ചുമതലയുള്ള അണ്ടർസെക്രട്ടറി, സെക്‌ഷൻ ഓഫീസർ, അസിസ്റ്രന്റുമാർ എന്നിവർ ടീമിന്റെ ഭാഗമായുമാണ് സ്‌ക്വാഡ്. ഇൻസ്പെക്‌ഷൻ ടീമിന് പരിശോധനാ വേളയിൽ ആവശ്യമായ സഹായങ്ങൾ ജില്ലാ കളക്ടർമാർ നൽകണം.
ഇടുക്കി ജില്ലയിൽ കഞ്ഞിക്കുഴി വില്ലേജിൽ ആദിവാസികൾക്ക് പട്ടയം അനുവദിക്കാത്തതിനെക്കുറിച്ച് നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ, സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. അന്വേഷണ സംഘം 19 ശുപാർശകൾ സർക്കാരിന് സമർപ്പിച്ചു. ഇടുക്കിക്ക് പുറമെ വയനാട് അടക്കമുള്ള പിന്നാക്ക ജില്ലകളിൽ സമാനമായ വീഴ്ചകളുണ്ടെന്നും ബോദ്ധ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |