തിരുവനന്തപുരം: ആറുവർഷം മുമ്പ് സുപ്രീംകോടതി റദ്ദാക്കിയതറിയാതെ, ഐ.ടി ആക്ടിലെ 66എ വകുപ്പ് ചുമത്തി രാജ്യത്ത് ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും കേരളത്തിൽ ഇത്തരം ഒരു കേസുപോലുമില്ല. ഓൺലൈനിൽ "കുറ്റകരമായ കാര്യങ്ങൾ" പ്രസിദ്ധീകരിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അനുമതി നൽകുന്ന വിവാദവകുപ്പ്, ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 2015മാർച്ച് 24നാണ് ചരിത്രപ്രധാനമായ ഉത്തരവിലൂടെ സുപ്രീംകോടതി റദ്ദാക്കിയത്. ഇതറിയാതെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും ഉൾപ്പെടെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കേരളത്തിൽ ഇത്തരം ഒരു കേസുപോലുമില്ലെന്ന് പൊലീസ് ആസ്ഥാനത്തെ അഡി. ഡി.ജി.പി മനോജ് എബ്രഹാം 'കേരളകൗമുദി"യോട് പറഞ്ഞു.
66-എ വകുപ്പ് റദ്ദാക്കിയതോടെ 150 കേസുകളാണ് കേരളത്തിൽ റദ്ദാക്കിയത്. എഫ്.ഐ.ആർ എടുത്തിരുന്ന കേസുകളിൽ കുറ്റപത്രം നൽകിയതുമില്ല. പകരം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 5വർഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷയുള്ള 118എ വകുപ്പ് കൂട്ടിച്ചേർത്ത് 2020 നവംബറിൽ പൊലീസ് ആക്ട് ഭേദഗതി ചെയ്തെങ്കിലും രണ്ടുദിവസത്തിനകം ഓർഡിനൻസ് പിൻവലിക്കേണ്ടിവന്നു. പൊലീസിന് അമിതാധികാരം നൽകുന്നതാണ് ഭേദഗതിയെന്ന വിമർശനമാണ് ഉയർന്നത്.
സ്ത്രീസുരക്ഷയ്ക്ക് വകുപ്പുണ്ട്
പൊലീസ് ആക്ടിലെ സെക്ഷൻ 119പ്രകാരം സ്ത്രീകൾക്കെതിരായ ഏതുതരം അധിക്ഷേപങ്ങൾക്കെതിരെയും കേസെടുക്കാനാവും.
വനിതകൾക്കെതിരെ ലൈംഗിക ചേഷ്ടകളോ മുദ്രകളോ കാട്ടുന്നതും ഫോട്ടോയും വീഡിയോയുമെടുക്കുന്നതും സ്വകാര്യത ഹനിക്കുന്ന പെരുമാറ്റവും 119-ാംവകുപ്പിൽ പെടും.
മൂന്നുവർഷം വരെ തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |