കൽപ്പറ്റ:പന്ത്രണ്ടു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ലിസി വീടുകൾ കയറിയിറങ്ങി ലഹരിക്കെതിരെ പോരാടുകയാണ്. സർക്കാരിന്റെ ബോധവൽക്കരണ വേദികളിലൊന്നും അവസരം കിട്ടിയില്ലെങ്കിലും ലിസി നേരിട്ടു കണ്ടത് എണ്ണൂറിലേറെ കുടുംബങ്ങളെയാണ്. അവരുടെ എണ്ണം കൂട്ടിനോക്കിയാൽ വലിയൊരു സദസാവും. ലഹരിമാഫിയ കെണിയിൽ വീഴ്ത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് ചുള്ളിയോട് പുള്ളോലിക്കൽ ലിസി ഓർമ്മപ്പെടുത്തുന്നു.
നൈറ്റി തുന്നി വീടുകൾ തോറും കയറി വിൽക്കുകയാണ് ലിസി. അതിനൊപ്പമാണ് ബോധവൽക്കരണം.
സുഹൃത്തായ ഷാജഹാൻ മറ്റൊരാൾക്ക് നൽകാൻ ഏൽപിച്ച പൊതിയാണ് ജീവിതം കീഴ്മേൽ മറിച്ചത്. പന്ത്രണ്ട് വർഷം 'കുറ്റവാളി'യായി ജയിലിൽ. 2010 ജൂലായ് 25ന് ജയിലിലായ ലിസി 2022 സെപ്തംബർ 23നാണ് മോചിതയായത്. ലിസിയെ ഒാട്ടോയിൽ കയറ്റിയെന്ന 'തെറ്റിന്' നാട്ടുകാരനായ ഫിനോസും അനുഭവിച്ചു സമാന ശിക്ഷ. രണ്ട് കുടുംബങ്ങളാണ് ലഹരിയുടെ ചതിയിൽ ഹോമിക്കപ്പെട്ടത്.
25 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ലിസിക്ക് വിധിച്ചത്. ജയിലിലെ നല്ല നടപ്പും മറ്റും പരിഗണിച്ച് ശിക്ഷ പന്ത്രണ്ട് വർഷമാക്കിയതോടെ ഇരുട്ടറയിൽ നിന്ന് മടക്കം.
#ഷാജഹാൻ ഒരുക്കിയ ചതിക്കുഴി
ചീരാലിലെ ഫ്രൂട്സ് കച്ചവടക്കാരനായിരുന്ന ഷാജഹാനുമായുള്ള പരിചയമാണ് ജീവിതം തകിടം മറിച്ചത്. പൊളളലേറ്റ സഹോദരിയുടെ ചികിത്സയ്ക്കായി കുറച്ച് പണം ഷാജഹാനിൽ നിന്ന് വാങ്ങിയിരുന്നു. ആ പരിചയം വെച്ച് മംഗലാപുരത്ത് നിന്ന് തുണി കൊണ്ട് വരാനുള്ള ജോലി ഏൽപ്പിച്ചു. പിന്നെ എറണാകുളത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ജോലിയും. ഒരുനാൾ ലിസി പിടിക്കപ്പെട്ടു. ലിസി കൊണ്ടുപോയ ബാഗിൽ ലഹരി വസ്തുവായിരുന്നു. 2010ൽ കോഴിക്ക് കൊടുക്കാനുളള ഹോർമോണാണെന്ന് പറഞ്ഞാണ് എറണാകുളത്തേക്ക് ലിസിയെ ഷാജഹാൻ അയച്ചത്. എറണാകുളം നോത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ദീപു എന്നയാൾക്ക് നൽകാനായിരുന്നു നിർദ്ദേശം. പക്ഷേ, ആ ബിഗ് ഷോപ്പറിൽ പൊലീസിന്റെ പിടി വീണു. ജാമ്യം ലഭിക്കാതെ പന്ത്രണ്ട് വർഷം ജയിലിൽ കഴിയേണ്ടി വന്ന ലിസി എഴുത്തുകാരിയായി. ജയിലിൽ വച്ച് കഥകളും കവിതകളും എഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |