തിരുവനന്തപുരം: മാത്യു ടി. തോമസ് അദ്ധ്യക്ഷനായ ജനതാദൾ-എസിൽ എം.വി. ശ്രേയാംസ് കുമാർ അദ്ധ്യക്ഷനായ ലോക് താന്ത്രിക് ജനതാദൾ ലയിക്കുന്നതിന്റെ ചർച്ച അന്തിമഘട്ടത്തിൽ. എം.പി. വീരേന്ദ്രകുമാറിന്റെ ചരമവാർഷികമായ മേയ് 28നോ അടുത്ത ദിവസമോ തിരുവനന്തപുരത്ത് വിപുലമായ ലയനസമ്മേളനം ചേരാനാണ് ആലോചന.
ഇടതുമുന്നണിയിലെ ഘടകകക്ഷികളാണ് രണ്ട് ജനതാദൾ ഗ്രൂപ്പുകളും. ഇരു പാർട്ടികളും ഒന്നാകണമെന്ന് സി.പി.എം നിർദ്ദേശിച്ചിരുന്നു.
അടുത്തിടെ ലോക് താന്ത്രിക് ജനതാദൾ അഖിലേന്ത്യാ ഘടകം ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിച്ചതോടെ കേരളത്തിലെ പാർട്ടി ഘടകം അസ്തിത്വ പ്രതിസന്ധിയിലായി. മരവിപ്പിച്ച് നിറുത്തിയിരുന്ന ലയനചർച്ചകൾ വീണ്ടും സജീവമാക്കിയത് ഇതേത്തുടർന്നാണ്.
ആർ.ജെ.ഡിയായി കേരളത്തിൽ നിൽക്കണോ അതോ മറ്റേതെങ്കിലും സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിക്കണോ എന്ന ചർച്ചകളും ലോക് താന്ത്രിക് ദൾ നേതൃത്വത്തിൽ നടന്നു. സമാജ് വാദി പാർട്ടിയിൽ ലയിക്കണമെന്ന വാദവുമുയർന്നു. ഇതിൽ ധാരണയുണ്ടാക്കാൻ മുതിർന്ന നേതാക്കളായ വറുഗീസ് ജോർജ്, കെ.പി. മോഹനൻ, ചാരുപാറ രവി തുടങ്ങിയവരുടെ നേതൃത്വത്തിൽ കോർകമ്മിറ്റിക്ക് രൂപം നൽകി. വിവിധ തലങ്ങളിലെ ചർച്ചകളിൽ കേരളത്തിൽ ജനതാദൾ-എസിൽ ലയിച്ച് ഒന്നാവുന്നതാണ് പാർട്ടിയുടെ ശക്തി കൂട്ടാൻ നല്ലതെന്ന അഭിപ്രായത്തിനാണ് മേൽക്കൈ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രേയാംസ് കുമാർ മാത്യു ടി.തോമസുമായി ചർച്ച നടത്തിയെന്നാണ് അറിയുന്നത്.
ജനതാദൾ-എസിൽ ലയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അദ്ധ്യക്ഷപദവി എൽ.ജെ.ഡി ആവശ്യപ്പെട്ടെന്നാണ് ധാരണ. എൽ.ജെ.ഡിക്ക് ശക്തി കൂടുതലുള്ള ജില്ലകളിൽ നേതൃപദവികൾ അവർക്ക് നൽകും. വിശദമായ തുടർ ചർച്ചകൾ മേയ് ആദ്യവാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |