തിരുവനന്തപുരം: വിഗതകുമാരൻ (നഷ്‌ടപ്പെട്ട കുട്ടി) എന്ന സിനിമയെടുത്ത് മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന് തലസ്ഥാന നഗരത്തിൽ ഒരു പ്രതിമ എന്നത് ഒരു നഷ്‌ട സ്വപ്നമാവുകയാണോ?
ജെ. സി. ഡാനിയേൽ മൺമറഞ്ഞിട്ട് ഇന്ന് 47 വർഷം തികയുമ്പോൾ മകൻ ഹാരിസ് ഡാനിയേലിന് ഒരു മോഹം മാത്രം - സർക്കാർ മുൻകൈയെടുത്ത് പിതാവിന്റെ പ്രതിമ തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കണം. അത് കണ്ട് കണ്ണടയ്‌ക്കണം - 86 വയസിന്റെ അവശതകളുമായി സേലത്ത് ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന ഹാരിസ് ഡാനിയേൽ കേരളകൗമുദിയോട് പറഞ്ഞു.
വിഗതകുമാരൻ സിനിമയുടെ പ്രിന്റ് ആറാം വയസിൽ കത്തിച്ചതിന്റെ വേദനയും കുറ്റബോധവുമായി ഹാരിസ് മുട്ടാത്ത വാതിലുകളില്ല. ജെ.സി ഡാനിയേലിന്റെ ഭാര്യാ സഹോദരിയും തിരുവനന്തപുരം സ്വദേശിയുമായ ജയന്തി ഡാനിയേലാണ് ഹാരിസിന്റെ കത്തുകളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്.
ഇത്തവണത്തെ ജെ.സി ഡാനിയേൽ അവാർഡ്ദാന ചടങ്ങിന് ഹാരിസിന് ക്ഷണമുണ്ടായിരുന്നു. കൊവിഡ് കാലത്ത് യാത്രയില്ലെന്നും പിതാവിന്റെ പ്രതിമ എത്രയും വേഗം സ്ഥാപിക്കണമെന്നും അതു കാണാൻ തിരുവനന്തപുരത്ത് എത്താമെന്നും അദ്ദേഹം സംഘാടകരെ അറിയിച്ചു.
അതേസമയം, നെയ്യാറ്റിൻകര നഗരസഭയും നിംസ് മെഡിസിറ്റിയും മുൻകൈയെടുത്ത് സ്ഥാപിക്കുന്ന ജെ.സി ഡാനിയേലിന്റെ പ്രതിമയും സ്‌മാരക പാർക്കും മന്ത്രി സജി ചെറിയാൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്.
25 വർഷമായുളള ആവശ്യം
1992ൽ മുഖ്യമന്ത്രി കെ.കരുണാകരനാണ് ജെ.സി.ഡാനിയേൽ അവാർഡ് ഏർപ്പെടുത്തിയത്. ജെ.സി.ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ആദ്യം പറഞ്ഞത് 1997ൽ ഇ.കെ.നായനാരായിരുന്നു. ഒന്നാം പിണറായി സർക്കാർ വന്നപ്പോഴാണ് ഹാരിസ് ഡാനിയേൽ മുഖ്യമന്ത്രിയെ സമീപിച്ചത്. മുഖ്യമന്ത്രിയും അന്നത്തെയും ഇപ്പോഴത്തെയും സാംസ്കാരിക മന്ത്രിമാരും നഗരസഭയും അനുകൂലിച്ചു. വെള്ളയമ്പലത്തിനും കവടിയാറിനുമിടയിൽ മൻമോഹൻ ബംഗ്ളാവിന് എതിർവശത്ത് സ്ഥലവും കണ്ടെത്തി. പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കാമെന്നാണ് പിന്നീട് സർക്കാർ അറിയിച്ചത്. പിന്നെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |