അവഗണനയുടെ തീരത്ത് ലൈഫ് ഗാർഡുകൾ
തിരുവനന്തപുരം: ആത്മഹത്യ ചെയ്യാൻ ശംഖുംമുംഖം കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കടലിലാണ്ടുപോയ ജോൺസൺ ഗബ്രിയേലിന്റെ ജീവത്യാഗത്തിന് ഇന്ന് രണ്ട് വയസ്.
2019 ഓഗസ്റ്റ് 21നാണ് പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് ചെറിയതുറ സ്വദേശി ജോൺസൺ രക്ഷിക്കാൻ
കൂടെച്ചാടിയത്.ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുകളുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട ജോൺസൺ ബോധം നഷ്ടമായി കടലിലാണ്ടു പോയി. മൂന്നാം നാളാണ് മൃതദേഹം കണ്ടെത്തിയത്. ജോൺസന്റെ ഭാര്യയ്‌ക്ക് ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും സർക്കാർ നൽകി.
കടലിലിറങ്ങാൻ സുരക്ഷിതമായ അത്യാധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത ലൈഫ് ഗാർഡുകൾ ജോൺസണെപ്പോലെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് എടുത്തുചാടുന്നത്. കേരളത്തിലെ തീരങ്ങളിൽ 150ഓളം പേർ ഇങ്ങനെ പണിയെടുക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന ഇവർക്ക് ഇൻഷ്വറൻസില്ല. ദിവസക്കൂലിക്ക് 30 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരുമുണ്ട്. അപകടം പറ്റിയാലും ആരും സഹായിക്കാനില്ല. ജീവൻ രക്ഷിക്കാൻ ആകെയുള്ളത് ലൈഫ് ബോയും ട്യൂബും മാത്രം. സ്ഥിരം ജോലിയല്ലാത്തതിനാൽ ബാങ്ക് വായ്പയും കിട്ടില്ല. സ്ഥിരം ജീവനക്കാരാക്കിയാൽ, മരണപ്പെട്ടാൽ വീട്ടുകാർക്കെങ്കിലും സർക്കാർ സഹായം ലഭിക്കുമെന്ന് ഇവർ പറയുന്നു.
ദിവസവേതനം
830 രൂപ
ആദ്യകാലത്ത് 25 രൂപയിൽ തുടങ്ങിയ ദിവസക്കൂലി ഇന്ന് 100 രൂപ റിസ്‌ക്അലവൻസ് ഉൾപ്പെടെ 830 രൂപയാണ്. ഡ്യൂട്ടി പരിമിതപ്പെടുത്തി 50 രൂപ കട്ട് ചെയ്‌തു. 12 മണിക്കൂർ ഡ്യൂട്ടി 8 മണിക്കൂറായി ചുരുക്കിയതോടെ ഇടയ്ക്ക് വിശ്രമവും ആഴ്ചയിൽ ഒരു ദിവസത്തെ അവധിയും പോയി. ശാരീരിക ക്ഷമതയും നീന്തൽ ശേഷിയും നോക്കി രണ്ടുമാസത്തെ ട്രെയിനിംഗിന് ശേഷമാണ് നിയമനം. 'ടെമ്പററി' എന്ന് ഐ.ഡി കാർഡിൽ
രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ഇവരുടെ ജോലിയും ജീവിതവും ഇനിയും 'സ്ഥിരമല്ല'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |