തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹ്യാഘാത പഠനം നടത്താനുള്ള കല്ലിടൽ കൊല്ലത്ത് ഒഴികെ പത്ത് ജില്ലകളിലും അതിവേഗം പുരോഗമിക്കുന്നു. 17കിലോമീറ്റർ കല്ലിട്ടെങ്കിലും പ്രതിഷേധം കനത്തതോടെ കൊല്ലത്ത് നിറുത്തിയിരിക്കുകയാണ്. കണ്ണൂരിൽ 27കിലോമീറ്ററിലേറെ കല്ലിട്ടു കഴിഞ്ഞു. കാസർകോട്ടും പകുതി തീർന്നു. ജില്ലകൾ തോറുമുള്ള സാമൂഹ്യാഘാത പഠനത്തിന് 100 ദിവസത്തെ സമയം വേണമെന്നതിനാലാണ് അതിവേഗത്തിൽ കല്ലിടുന്നത്. സ്വകാര്യഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിച്ച ശേഷമാണ് സാമൂഹ്യാഘാത പഠനം നടത്തുക. കെ-റെയിൽ എന്നെഴുതിയ വലിയ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞതോടെ, ചെറിയ പാറക്കല്ലുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. 1383 ഹെക്ടർ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. ഇതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. ഭൂമിയേറ്റെടുക്കലിന് 2100കോടി കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കിഫ്ബി ബോർഡ് യോഗം അംഗീകരിക്കുന്നതോടെ ഈ തുക കെ-റെയിലിന് ലഭ്യമാവും. ഭൂമിയേറ്റെടുക്കാനും നഷ്ടപരിഹാരം നൽകാനുമായി ചെലവ് 13,362കോടിയാണ്. 11ജില്ലകളിലെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ ഡെപ്യൂട്ടി കളക്ടർ അനിൽജോസിനെ കൊച്ചിയിൽ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തെ സഹായിക്കാൻ ആറ് ഉദ്യോഗസ്ഥരുമുണ്ട്. നേരത്തേ 11സ്പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |