ആലപ്പുഴ: മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ യാതൊരു അവ്യക്തതയും ഇല്ലെന്നും വിഷയത്തിൽ റവന്യൂവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസായ ടി.വി സ്മാരകത്തിൽ എത്തിയ രാജൻ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കർഷകരും ആദിവാസികളും വിവിധ സംഘടനകളും ഭരണ പ്രതിപക്ഷ ഭേദമെന്യേ എം.എൽ.എ മാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് കൊണ്ടുവന്നത്. വില്ലേജ് ഓഫീസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന വാർത്തകൾ തെറ്റാണ്. സർക്കാരിന് മുന്നിൽ അങ്ങനെ ഒരു ആക്ഷേപം ഇതുവരെ വന്നിട്ടില്ല. ഇ.ഡിയുടെ അടക്കമുള്ള ഏത് അന്വേഷണവും വരട്ടെ. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് വരട്ടെ, എന്നിട്ട് ആലോചിക്കാം. വകുപ്പുകൾ തമ്മിൽ യാതൊരു തർക്കമോ ആശയക്കുഴപ്പമോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
മുട്ടിൽ മരം മുറി: റോജിയുടെ മുൻകൂർ
ജാമ്യാപേക്ഷ ഇന്നത്തേക്കു മാറ്റി
കൊച്ചി: മുട്ടിൽ മരംമുറിക്കേസ് പ്രതി വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി മറ്റു പ്രതികളുടെ മുൻകൂർ ജാമ്യഹർജിക്കൊപ്പം പരിഗണിക്കാൻ ഇന്നത്തേക്ക് മാറ്റി. പട്ടയ ഭൂമിയിൽ നിന്ന് മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ മറവിൽ വനഭൂമിയിൽ നിന്ന് ഇൗട്ടിത്തടി വെട്ടിക്കടത്തിയെന്ന 39 കേസുകളിൽ റോജിക്കു പുറമേ സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി എന്നിവരും പ്രതികളാണ്. ഇതിലൊരു കേസിൽ റോജി നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്നലെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നത്. ഇൗ കേസിൽ ഏപ്രിൽ എട്ടിന് റോജിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇൗ ഹർജികളെല്ലാം ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിമരംമുറിയിൽ നിന്ന് ശ്രദ്ധ തിരിപ്പിക്കാൻ ശ്രമിക്കുന്നു : പി.ജെ. ജോസഫ്
തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം മരംമുറിയിൽ നിന്ന് ശ്രദ്ധതിരിപ്പിക്കാനുള്ള ശ്രമമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. ആഴ്ചപതിപ്പിൽ വന്ന പരാമർശത്തിൽ മുഖ്യമന്ത്രി ഇത്ര ഗൗരവതരമായി പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |