ന്യൂഡൽഹി: കേരളത്തിലെ കാലിത്തീറ്റ വിലവർദ്ധനവിന് പഞ്ചാബിൽ നിന്ന് വയ്‌ക്കോലെത്തിച്ച് പരിഹാരം കാണാൻ ധാരണ. സൗജന്യമായി കേരളത്തിലെത്തിക്കുന്ന വയ്‌ക്കോൽ സംസ്‌കരിച്ച് കാലിത്തീറ്റയാക്കാനാണ് പദ്ധതി. മന്ത്രി ചിഞ്ചുറാണിയും പഞ്ചാബ് മൃഗസംരക്ഷണ മന്ത്രി ലാൽജിത് സിംഗ് ഭുള്ളറും തമ്മിലുള്ള ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. മന്ത്രിയുടെ നേതൃത്വത്തിൽ 21അംഗ നിയമസഭാ സമിതി കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദർശിച്ചിരുന്നു. പഞ്ചാബിൽ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിലെ വയ്‌ക്കോൽ കത്തിച്ചുകളയാറാണ് പതിവ്. ഇത് ഡൽഹി അടക്കം അയൽ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാലാണ് സൗജന്യമായി വയ്‌ക്കോൽ നൽകാൻ പഞ്ചാബ് ഒരുങ്ങുന്നത്. കാർഷിക ഉത്പന്നങ്ങൾ റെയിൽ മാർഗം കൊണ്ടുപോകാനുള്ള കിസാൻ റെയിൽ പദ്ധതിയിലൂടെ വയ്‌ക്കോൽ കേരളത്തിലെത്തിക്കാമെന്നും ചർച്ചയിൽ ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |