തിരുവനന്തപുരം: കേരള പൊലീസിൽ ആർ.എസ്.എസ് ഗാങ് ഉണ്ടോയെന്ന് ചോദിച്ച നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറി ആനി രാജയുടെ നിലപാടിൽ പാർട്ടി കേരള ഘടകത്തിന്റെ അതൃപ്തി സി.പി.ഐ ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ആനി രാജയോട് നേരത്തേ അതൃപ്തി അറിയിച്ച കേരള ഘടകം, അവരുടെ പ്രതികരണം അനവസരത്തിലായെന്നും യോഗത്തിൽ വ്യക്തമാക്കി.
ഭരണത്തുടർച്ച ലഭിച്ച മുന്നണിക്ക് പോറലേല്പിക്കുന്ന നിലപാട് പാർട്ടി ദേശീയ നേതൃത്വത്തിൽ നിന്നായാലും പിന്തുണയുണ്ടാവില്ലെന്ന് കാനം വ്യക്തമാക്കിയെന്നറിയുന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാർ നൂറ് ദിവസം മാത്രം പിന്നിടുമ്പോൾ ഇത്തരം പ്രസ്താവനകൾ ശരിയല്ലെന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ തകർന്ന പ്രതിപക്ഷവും ബി.ജെ.പിയും സർക്കാരിനെതിരെ അവസരത്തിന് കാത്തുനിൽക്കുമ്പോൾ ഭരണപക്ഷത്ത് നിന്നു തന്നെ വിമർശനമുണ്ടായത് ഇടതുമുന്നണിക്ക് ക്ഷീണമായി. പൊലീസിന്റെ ഇടപെടലിനെതിരെ പല വിഷയങ്ങൾ ഒന്നിച്ചു പറഞ്ഞത് ക്രമസമാധാനത്തകർച്ചയുണ്ടെന്ന പ്രതീതിയുണർത്തി. സംസ്ഥാന ഘടകത്തിൽ ഇല്ലാത്ത ആനിരാജ അഭിപ്രായം പറയരുതായിരുന്നു. അല്ലെങ്കിൽ അതിന് മുമ്പ് സംസ്ഥാനനേതൃത്വവുമായി ബന്ധപ്പെടണമായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സർക്കാരിനെയോ ആഭ്യന്തരവകുപ്പിനെയോ പാർട്ടിയുടെ മഹിളാസംഘടനാ നേതൃത്വം വിമർശിച്ചിട്ടില്ല. ആനി രാജ അഭിപ്രായം ആദ്യം പറയേണ്ടത് അവരുടെ ഘടകത്തിലായിരുന്നു. മുന്നണിയിലും സർക്കാരിലും ഭിന്നതയുണ്ടെങ്കിൽ പ്രകടിപ്പിക്കാൻ എൽ.ഡി.എഫ് യോഗങ്ങളും സി.പി.എം- സി.പി.ഐ ചർച്ചകളും നടക്കാറുണ്ട്.
ഒന്നാം സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് കൊലപാതകം, സ്‌പ്രിൻക്ലർ വിഷയങ്ങളിൽ സി.പി.ഐ പരസ്യമായി പ്രതികരിച്ചത് പാർട്ടി ഘടകത്തിന്റെ തീരുമാനപ്രകാരമായിരുന്നു. ഭരണത്തുടർച്ചയിൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒന്നും നേതാക്കളിൽ നിന്നോ ഘടകകക്ഷികളിൽ നിന്നോ ഉണ്ടാകരുതെന്ന നിലപാടാണ് സി.പി.ഐക്കെന്നും കാനം യോഗത്തിൽ വിശദീകരിച്ചു. ആനിരാജയുടേത് പാർട്ടി നിലപാടല്ലെന്ന് സി.പി.എം നേതൃത്വത്തെയും അവരറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |