മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം
ചെന്നിത്തല ലോകായുക്തയെ സമീപിക്കും
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനങ്ങളെ ചൊല്ലിയുള്ള ഗവർണർ-മുഖ്യമന്ത്രി പോരിനിടെ കണ്ണൂർ വി.സിയുടെ പുനർനിയമനത്തിനായി മന്ത്രി ഡോ. ആർ. ബിന്ദു ഗവർണർക്കെഴുതിയ കത്ത് പുറത്തുവന്നത് ആയുധമാക്കി സർക്കാരിനെതിരായ രാഷ്ട്രീയസമ്മർദ്ദം പ്രതിപക്ഷം കനപ്പിച്ചു.
മന്ത്രി ബിന്ദുവിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളിലേക്ക് യു.ഡി.എഫും ബി.ജെ.പിയും കടന്നുകഴിഞ്ഞു. മന്ത്രിയുടെ കത്ത് സ്വജനപക്ഷപാതത്തിനുള്ള സംസാരിക്കുന്ന തെളിവാണെന്ന് വാദിച്ച് നിയമനടപടിക്കും പ്രതിപക്ഷമൊരുങ്ങുകയാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കും. വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയിലുള്ള കേസും ലോകായുക്ത കേസുമാകുന്നതോടെ രാഷ്ട്രീയമായും നിയമപരമായും സർക്കാരിനെ കുരുക്കിലാക്കാമെന്ന് പ്രതിപക്ഷം കരുതുന്നു.
ബന്ധുനിയമന വിവാദത്തിൽ സ്വജനപക്ഷപാതം ലോകായുക്ത ചൂണ്ടിക്കാട്ടിയപ്പോൾ മുൻമന്ത്രി കെ.ടി. ജലീലിന് രാജി വയ്ക്കേണ്ടി വന്നിരുന്നു. സമാനസാഹചര്യം ഇപ്പോഴും ഉരുത്തിരിഞ്ഞു വരുന്നെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. മന്ത്രി ബിന്ദു സ്വന്തം നിലയിൽ ഇങ്ങനെ തീരുമാനിക്കില്ലെന്ന് കരുതുന്ന പ്രതിപക്ഷം രാഷ്ട്രീയസമ്മർദ്ദം ശക്തിപ്പെടുത്തി ആത്യന്തികമായി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണ്.
മുഖ്യമന്ത്രിയോ മന്ത്രി ബിന്ദുവോ ഇടതുനേതൃത്വത്തിലെ മറ്റാരെങ്കിലുമോ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, സർവകലാശാലകളുടെ പ്രോ ചാൻസലർ എന്ന നിലയിൽ മന്ത്രി ഗവർണർക്ക് നൽകിയ രണ്ട് കത്തുകളിലും ചട്ടലംഘനമില്ലെന്ന നിലപാടിലാണ് സർക്കാർ. കണ്ണൂർ സർവകലാശാലാ ആക്ടിൽ നിർദ്ദേശിക്കുന്ന വി.സി നിയമനത്തിലെ തുടർനിയമന സാദ്ധ്യത ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുകയേ മന്ത്രി ചെയ്തുള്ളൂ.
മന്ത്രി ഇത്തരമൊരു നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഗവർണർക്ക് നൽകിയിരുന്നെങ്കിലേ അത് ചട്ടവിരുദ്ധമാകൂവെന്ന നിയമവിദഗ്ദ്ധരുടെ ഉപദേശവും സർക്കാരിനുണ്ട്. മന്ത്രിയുടേത് നിർദ്ദേശം മാത്രമാണ്. അത് ചാൻസലർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. അതുകൊണ്ടുതന്നെ മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനാകും സർക്കാരും സി.പി.എമ്മും ശ്രമിക്കുക. സി.പി.എമ്മും സി.പി.ഐയും ഒരേ നിലപാടിലാണെന്നതും ആശ്വാസമാണ്. യു.ഡി.എഫിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാരോപിച്ചുള്ള പ്രത്യാക്രമണത്തിനും ഇടതുമുന്നണി തയാറായേക്കും.
സംശയമുണ്ടെങ്കിലും
പിണക്കാൻ വയ്യ
കണ്ണൂർ വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയിലിരിക്കുന്ന കേസിൽ മുൻകൂർ ജാമ്യമെടുക്കാനുള്ള നീക്കമാണോ ഗവർണറുടേതെന്ന സംശയങ്ങളും ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങൾക്കിടയിൽ ചർച്ചയാവുന്നുണ്ട്. മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച് ഉത്തരവിറക്കി ആഴ്ചകൾക്ക് ശേഷം ഗവർണർ വിവാദത്തിന് ശ്രമിച്ചതിന് പിന്നിൽ ഇതടക്കം മറ്റ് പല സംശയങ്ങളും ഇടതു കേന്ദ്രങ്ങളിലുണ്ട്. രാഷ്ട്രീയ വിമർശനം സി.പി.എമ്മും സി.പി.ഐയും ഉയർത്തുമ്പോഴും സർക്കാർ തലത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയാലുടൻ ആരംഭിക്കും. ഫെബ്രുവരി ആദ്യം സർക്കാരിന്റെ നയപ്രഖ്യാപനം അവതരിപ്പിക്കേണ്ട ഗവർണറെ കൂടുതൽ മുഷിപ്പിക്കുന്നത് ദോഷമാകുമെന്നതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |