SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.24 PM IST

രക്ഷിക്കാനെത്തി മുക്കിക്കൊന്നു, നൊമ്പരമായി കിണറ്റിലെ കരടി

karadi

തിരുവനന്തപുരം/ കാട്ടാക്കട: കിണറ്റിൽ എത്ര വെള്ളമുണ്ടെന്ന് പോലും നോക്കാതെ, മയക്കുവെടിവച്ച് വലയിൽ കുടിക്കി കൂറ്റൻ കരടിയെ കരയ്ക്കെത്തിക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മണ്ടൻ ശ്രമം പാളി. വെടിയേറ്റ് മയങ്ങിയ മിണ്ടാപ്രാണി നാലാൾ പൊക്കമുള്ള കിണറ്റിൽ മുങ്ങിച്ചത്തത് ഇന്നലെ നൊമ്പരക്ക്ഴാചയായി.

ദൗത്യത്തിന് മുമ്പ് ഫയർഫോഴ്‌സിനെ അറിയിച്ചില്ല. കിണറ്റിലെ വെള്ളം വറ്റിക്കാനും നോക്കിയില്ല. അശാസ്ത്രീയമായി നടത്തിയ രക്ഷാശ്രമം 400 കിലോയോളമുള്ള കരടിയുടെ ജീവനെടുക്കുകയായിരുന്നു. 10 വയസ് പ്രായമുണ്ടെന്നാണ് നിഗമനം.
വെള്ളനാട്ട് കണ്ണമ്പള്ളിയിൽ പ്രഭാകരൻ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലെ ആഴമുള്ള കിണറ്റിൽ ഇന്നലെ പുലർച്ചെ 12.10 ഓടെയാണ് കരടി വീണത്. സമീപത്തെ വിജയന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് രണ്ടു കോഴികളെ പിടിച്ച കരടി, മൂന്നാമത്തേതിനെ ഓടിച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. കിണറിന്റെ മൂടിയും പമ്പ് സെറ്റും തകർത്താണ് വീണത്. ശബ്ദം കേട്ടെത്തിയ പ്രഭാകരൻ കിണറ്റിൽ കരടിയെക്കണ്ട് അയൽക്കാരെ വിളിച്ചുകൂട്ടി. അവർ ഉടൻ വനം വകുപ്പിനെ അറിയിച്ചു. റാപ്പിഡ് റസ്പോൺസ് ടീം സഹിതം വനം വകുപ്പുകാർ ഒരു മണിക്കൂറിനകമെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

കരടി അക്രമാസക്തനാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മയക്കുവെടി വച്ച് പുറത്തെടുക്കാൻ തീരുമാനിച്ചു. തുടർന്ന് മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്‌സാണ്ടറെ വരുത്തി. അപ്പോഴേക്കും സമയം രാവിലെ ഒൻപതിനടുത്തായി. കിണറ്റിലെ തൊടിയിൽ അള്ളിപ്പിടിച്ച് മേലോട്ട് നോക്കി ദയനീയ ഭാവത്തിൽ കിടക്കുകയായിരുന്നു ഈ സമയമത്രയും കരടി. വെടിയേറ്റ് മുങ്ങാതിരിക്കാൻ കിണറ്റിൽ വല വിരിച്ചിട്ടാണ് വെടിവച്ചത്. ആദ്യം ലക്ഷ്യം കണ്ടില്ലെങ്കിലും രണ്ടാമത്തെ വെടിയിൽ കരടി മയങ്ങി. എന്നാൽ, കരടി ചെറിയ വലയിൽ കുടുങ്ങാതെ വഴുതി വെള്ളത്തിൽ വീണ് മുങ്ങിത്താണു.

ആർ.ആർ.ടി അംഗം കിണറ്റിലിറങ്ങിയപ്പോഴാണ് നിലയില്ലാ വെള്ളമുണ്ടെന്നറിയുന്നത്. തുടർന്നാണ് ഫയർ ഫോഴ്സിനെ വിളിച്ചത്. അവർ വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെടുത്തതെങ്കിലും ചത്ത നിലയിലായിരുന്നു. അപ്പോൾ സമയം 10.45 കഴിഞ്ഞിരുന്നു.

കരടിയുടെ ജഡം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്ര്യൂട്ടിൽ പോസ്റ്റ്മോർട്ടം നടത്തി. മുങ്ങി മരണമാണെന്നും പൂർണ ആരോഗ്യവാൻ ആയിരുന്നെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

വെള്ളനാട്ട് നിന്ന് 15 കിലോമീറ്റർ അകലെയാണ് പേപ്പാറ വന്യജീവി സങ്കേതം. അവിടെ നിന്നാവാം കരടി ജനവാസ മേഖലയിൽ എത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കരടി മയങ്ങിത്തുടങ്ങിയപ്പോൾ അപ്രതീക്ഷിതമായി വലയുടെ ഒരറ്റം താഴ്ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.

പാളിച്ചകൾ

1. കിണറ്റിലെ വെള്ളത്തിന്റെ അളവ് മനസിലാക്കാൻ ശ്രമിച്ചില്ല
2. നാലാൾ പൊക്കമുള്ള വെള്ളം വറ്റിക്കാതെ മയക്കുവെടി വച്ചു
3. ഫയർ ഫോഴ്‌സിനെ ആദ്യം വിളിച്ചില്ല. വിളിച്ചത് കരടി മുങ്ങിയ ശേഷം
4. വലയിൽ കുടുങ്ങിയില്ലെങ്കിൽ രക്ഷിക്കാൻ മറ്റൊരു പദ്ധതി തയ്യാറാക്കിയില്ല

രക്ഷാദൗത്യത്തിനിടെ കരടി ചത്ത സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കും. രക്ഷപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിരുന്നു

എ.കെ. ശശീന്ദ്രൻ,​

വനംവകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARADI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.