50 ലക്ഷം ഉടൻ അനുവദിക്കണം
73 കോടി ബാദ്ധ്യത ഭയന്ന് മൗനം
മലപ്പുറം: കേരളത്തെ നടുക്കി 21 പേർ മരിച്ച വിമാനദുരന്തമുണ്ടായ കരിപ്പൂർ ടേബിൾടോപ്പ് വിമാനത്താവളം കൂടുതൽ സുരക്ഷിതമാക്കാൻ റൺവേയുടെ നീളം കൂട്ടാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിക്കാതെ സംസ്ഥാന സർക്കാർ. ഇതിന്റെ ഫയലിൽ അഞ്ച് മാസമായിട്ടും ഗതാഗത വകുപ്പ് തീരുമാനമെടുത്തിട്ടില്ല. റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർവേയ്‌ക്കും പരിസ്ഥിതി ആഘാത പഠനത്തിനുമാണ് ഈ തുക. കണ്ടിൻജൻസി ഫണ്ടായി ഈ തുക റവന്യൂ വകുപ്പിനാണ് നൽകേണ്ടത്.
ഡിസംബർ 31നകം ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാൻ ജൂലായിൽ ചീഫ് സെക്രട്ടറിയുടെ യോഗം തീരുമാനിച്ചതാണ്. മുഖ്യമന്ത്രി അത് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. പിന്നീട് അഞ്ച് മാസമായി ഒരനക്കവും ഇല്ല. 2023 മാർച്ചിന് മുമ്പ് ഭൂമി കൈമാറണമെന്നാണ് വ്യോമ മന്ത്രാലയത്തിന്റെ ആവശ്യം.
ഈ തുക നൽകിയാൽ ഭൂമിക്കുള്ള നഷ്ടപരിഹാരമായ 73 കോടിയുടെ ബാദ്ധ്യത വരുമെന്നതാണ് സർക്കാരിനെ പിന്നോട്ടുവലിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഭൂമിക്കുള്ള തുക പൂർണമായും നൽകില്ല.
റൺവേയുടെ രണ്ടറ്റത്തുമുള്ള സുരക്ഷാ മേഖലയാണ് (റൺവേ എൻഡ് സേഫ്റ്റി ഏരിയ - റിസ) വികസിപ്പിക്കേണ്ടത്. ഭൂമി ഏറ്റെടുക്കാനും റിസ വികസനത്തിനും 165.77 കോടി വേണം. ഇതിൽ 100 കോടി എയർപോർട്ട് അതോറിറ്റിയും 65.77കോടി സംസ്ഥാന സർക്കാരും വഹിക്കണമെന്നാണ് വ്യോമ മന്ത്രാലയത്തിന്റെ നിർദ്ദേശം. മൊത്തം തുകയും കേന്ദ്രം വഹിക്കണമെന്ന നിലപാടിലാണ് സർക്കാർ.
ഭൂമി ഇല്ലെങ്കിൽ ചെറുതാക്കും
ഭൂമി ഇല്ലെങ്കിൽ റൺവേ ചെറുതാക്കി റിസ വികസിപ്പിക്കാനാണ് എയർപോർട്ട് അതോറിറ്റി നീക്കം. അതായത് നിലവിലുള്ള 2,860 മീറ്റർ റൺവേ 2,540 മീറ്ററാക്കി രണ്ടറ്റത്തുമുള്ള 90 മീറ്റർ റിസ 240 മീറ്ററാക്കി നീട്ടും. വലിയ വിമാനങ്ങൾക്ക് ഇത് പോരാ. ഭൂമി നൽകിയാൽ 2,860 മീറ്റർ റൺവേ നിലനിർത്തി റിസ നീട്ടും. വിമാനാപകടം അന്വേഷിച്ച സമിതി റിസ നീട്ടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 2020ലെ ദുരന്തത്തിന് പിന്നാലെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കാണ്. പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളമാണിത്.
ഏറ്റെടുക്കേണ്ടത് 14.5 ഏക്കർ
18.5 ഏക്കർ ഏറ്റെടുക്കാനാണ് വ്യോമ മന്ത്രാലയം നിർദേശിച്ചത്. 180 വീടുകൾ ഒഴിപ്പിക്കേണ്ടതും ഒരു ശ്‌മശാനവും കാലിക്കറ്റ് യൂണിവേഴ്സിറ്റി റോഡും ഉൾപ്പെട്ടതും സർക്കാർ ചൂണ്ടിക്കാട്ടിയതോടെ 14.5 ഏക്കറായി കുറച്ചു. പള്ളിക്കൽ വില്ലേജിലെ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക.
65.77 കോടി രൂപ ആര് മുടക്കുമെന്ന് തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്
ബിജു പ്രഭാകർ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |