SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.30 PM IST

കോളേജദ്ധ്യാപക നിയമനം നടക്കാത്തത് ഒഴിവില്ലാത്തത് നിമിത്തം: മന്ത്രി ആർ.ബിന്ദു

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: തസ്തിക ഒഴിവില്ലാത്തതിനാലാണ് കോളേജ് അദ്ധ്യാപക റാങ്ക് ലിസ്റ്റുകളിലെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. യു.ജി.സി റെഗുലേഷൻ അനുസരിച്ച് അധ്യാപകരുടെ ജോലി ഭാരം ക്രമീകരിച്ചതാണ് തസ്തിക നഷ്ടപ്പെടാൻ കാരണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2020 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന യു.ജി.സി റെഗുലേഷൻ അനുസരിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ പല തസ്തികകളും അധികമായി. 2020 മുമ്പുള്ള തസ്തികകൾ സൂപ്പർ ന്യൂമററിയാക്കി അധികമുള്ള അധ്യാപകരെ സംരക്ഷിക്കുകയായിരുന്നു. വിരമിക്കുന്ന മുറയ്ക്കും ജോലി ഉപേക്ഷിക്കുമ്പോഴും ഈ തസ്തികകൾ ഇല്ലാതാകും. ഇതോടെ വിരമിക്കുമ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഒഴിവില്ലാതെയായി. പുതിയ കോഴ്സുകൾ അനുവദിച്ചിടത്തെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യുകയും അധ്യാപക നിയമനത്തിന് അഡ്വൈസ് മെമ്മോ നൽകുയും ചെയ്തു. ഫിലോസഫി, ഇസ്ളാമിക് ഹിസ്റ്ററി, സോഷ്യോളജി, ഉറദു എന്നീ കോഴ്സുകൾ താരതമേന്യേ കുറച്ചു കോളജുകളിൽ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. ഇവിടെ പുതിയ തസ്തിക നിലവിലില്ല. ഈ കോളജുകളിൽ ഏറ്റവും ഒടുവിൽ ജോലിക്ക് കയറിയവർ വിരമിക്കണമെങ്കിൽ വർഷങ്ങൾ കഴിയും.

യു.ജി.സി റെഗുലേഷൻ പ്രകാരം പി.ജി അധ്യാപകരുടെ ആനുകൂല്യം എടുത്തു കളഞ്ഞു. പ്രതീക്ഷിത ഒഴിവുകൾ അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. റെഗുലേഷൻ വന്നതോടെ ഒരു തസ്തിക പോലും അധികമായി സൃഷ്ടിക്കപ്പെട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിൻ്റേത്. എന്നാൽ നിയമപരമായ ചട്ടക്കൂടിൽ നിന്നേ നിയമനം നടത്താനാകൂ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പി.എസ്.സിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY