തൃശൂർ: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, ടണൽ യാഥാത്ഥ്യമാക്കുന്നതിനായി സ്ഥലം എം.എൽ.എയും റവന്യൂമന്ത്രിയുമായ കെ.രാജൻ നിയമസഭയിൽ അവതരിപ്പിച്ചത് എട്ടോളം സബ് മിഷനുകളും പ്രമേയങ്ങളും. ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തി. കേരളത്തിലെ ആദ്യത്തെ തുരങ്കപാതയാണ് ഇത്. നിർമ്മാണം പൂർത്തിയാക്കുന്നതിൽ ദേശീയപാത അധികൃതർക്ക് നിരവധി വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. പുതിയ സർക്കാർ നിലവിൽ വന്ന ശേഷം ആദ്യ കത്ത് മുഖ്യമന്ത്രിക്ക് നൽകിയത് കുതിരാൻ ടണൽ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നതായിരുന്നു. ഇതേ തുടർന്ന് വിളിച്ച് ചേർത്ത യോഗത്തിലാണ് ആഗസ്റ്റ് ആദ്യവാരം തന്നെ ഒരു ടണലെങ്കിലും പൂർത്തിയാക്കണമെന്ന കർശനമായ നിർദ്ദേശം അദ്ദേഹം കരാർ കമ്പനിക്ക് നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ്, ജില്ലയിലെ മന്ത്രിമാർ, മുൻ ജില്ലാ കളക്ടർ എസ്.ഷാനവാസ്, ജില്ലാ കളക്ടർ ഹരിത.വി.കുമാർ എന്നിവരുടെ മേൽനോട്ടം നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാൻ ഏറെ സഹായകരമായി.
കെ.എം.സി നിരവധി ഉപകരാറുകൾ നൽകിയാണ് ടണൽ പ്രവർത്തനം നടത്തിയത്. ഭൂരിഭാഗം പ്രവർത്തനങ്ങളും നടത്തിയത് പ്രഗതിയെന്ന കമ്പനിയാണ്. കരാർ കമ്പനിയും പ്രഗതിയും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഏറെയായിരുന്നു. ടണൽ നിർമ്മാണം നടക്കുന്നതിനിടയിൽ ദേശീയപാതിയിൽ ഉണ്ടായ നിരന്തരമായ അപകടങ്ങൾ, മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കുകൾ, മരണങ്ങൾ എല്ലാം മനസിനെ ഏറെ ഉലച്ചു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ടണൽ നിർമ്മാണം പൂർത്തിയാകുമ്പോൾ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ടണലിന്റെ നിർമ്മാണം പൂർത്തിയായെന്നും തുറന്ന് കൊടുക്കാൻ സജ്ജമാണെന്നും കരാർ കമ്പനി അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുരക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളേണ്ടത് ദേശീയപാത അധികൃതരാണ്. ട്രയൽ നടത്തി സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ദേശീയപാത അധികൃതർക്ക് നൽകിയിട്ടുണ്ട്.
- രണ്ടാം ടണൽ ഉടൻ
രണ്ടാം ടണൽ കൂടി യാഥാർത്ഥ്യമായാൽ മാത്രമേ ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു. നിലവിൽ 75ശതമാനത്തോളം നിർമ്മാണം പൂർത്തിയായി. സമയബന്ധിതമായി പണി പൂർത്തീകരിക്കുന്ന ഇടപെടലുകൾ ഇത് കഴിഞ്ഞാൽ നടത്തും. എത്രയും പെട്ടന്ന് രണ്ടാം ടണലും പൂർത്തായാക്കമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
-മന്ത്രി കെ.രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |