തിരുവനന്തപുരം : 18നും 40നും ഇടയിലുള്ള യുവതികളുടെ ക്ഷേമം ഉറപ്പാക്കാൻ കുടുംബശ്രീക്കു കീഴിൽ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനവും മാർഗരേഖാ പ്രകാശനവും മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു. നിലവിൽ 45ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളാണ്. ഇവരിൽ 18നും 40നും ഇടയിൽ പ്രായമുളളവർ വെറും
10ശതമാനം മാത്രം. ഈ പശ്ചാത്തലത്തിലാണ് ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. കുടുംബശ്രീയിൽ അംഗത്വം ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം എന്ന നിബന്ധയുള്ളതിനാൽ മുതിർന്നവരാണ് കൂടുതലായി അംഗങ്ങളാകുന്നത്. ഈ പോരായ്മ പരിഹരിച്ച് എല്ലാ സ്ത്രീകൾക്കും കുടുംബശ്രീയുടെ സഹായം ലഭ്യമാകുന്നതിന് ഓക്‌സിലറി ഗ്രൂപ്പുകൾ സഹായിക്കുമെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ പറഞ്ഞു. ഒക്‌ടോബർ രണ്ടു മുതൽ സംസ്ഥാനത്ത് പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിക്കും. വാർഡുതലത്തിൽ എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരണം. ഒരു വാർഡിൽ ഒരു ഗ്രൂപ്പു വീതം 20,000 ഗ്രൂപ്പുകളെങ്കിലും രൂപീകരിക്കുകയാണ് ലക്ഷ്യം. പരമാവധി 50 പേർക്ക് ഒരു ഗ്രൂപ്പിൽ അംഗമാകാം. കൂടുതൽ പേർ മുന്നോട്ടു വരുന്ന മുറയ്ക്ക് ഒരു വാർഡിൽ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കും. കുടുബശ്രീക്കു സമാനമായി എല്ലാ പദ്ധതികളും ആനുകൂല്യങ്ങളും ഗ്രൂപ്പിനും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |