തൃക്കരിപ്പൂർ: മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കടലിലെ മത്സ്യങ്ങളുടെ പ്രജനന കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മാർക്കറ്റുകളിൽ മത്സ്യക്കുഞ്ഞുങ്ങൾ സുലഭം.
കാലവർഷക്കാലങ്ങളിൽ 52 ദിവസമാണ് യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതു വകവയ്ക്കാതെയാണ് മുട്ടകളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കുന്ന സ്ഥിതി തുടരുന്നത്. എന്നാൽ ഇതിനെതിരേ ഫിഷറീസ് വകുപ്പ് നടപടികൾ കർശനമാക്കുന്നില്ലെന്നാണ് ട്രോളിംഗ് കാലത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.
ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ അഞ്ചോ, ആറോ സെന്റീമീറ്ററോളം മാത്രമുള്ള അയില, മത്തി മത്സ്യം ഇപ്പോൾ വില്പനയ്ക്കെത്തുന്നുണ്ട്. ഇന്നലെവരെ അയിലക്കുഞ്ഞുങ്ങൾക്ക് 90 രൂപയായിരുന്നു വില. അതുപോലെ മത്തിക്കുഞ്ഞുങ്ങളെ 100 രൂപയ്ക്കാണ് വിറ്റിരുന്നത്. നങ്ക്, നെയ്മീൻ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളും ഇടയ്ക്കിടെ മാർക്കറ്റിൽ എത്താറുണ്ട്. ട്രോളിംഗ് കാലത്ത് ഓരോ മീനും നിശ്ചിത വലിപ്പമുള്ളതിനെ മാത്രമെ പിടിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ അവഗണിച്ചുകൊണ്ടാണ് ഇപ്പോൾ മീൻപിടുത്തവും വില്പനയും.
വലുപ്പം കുറഞ്ഞാൽ ശിക്ഷാർഹം
മത്തി - 10 സെ.മീ, ആയില - 14 സെ.മീ. ചൂര- 31 സെ.മീ, നെയ്മീൻ 35 സെ.മീ. പുതിയാപ്ല - 12 സെ.മീ, ആവോലി - 17 സെ.മീ. ഈ വലിപ്പത്തിൽ കുറവുള്ള മത്സ്യങ്ങളെ പിടിക്കുന്നത് ശിക്ഷാർഹമാണ്. നിയമ ലംഘനം നടത്തിയാൽ ലക്ഷങ്ങൾ പിഴയടക്കേണ്ടിവരുമെങ്കിലും, കർശനമായി നടപ്പിലാക്കാത്തതാണ് പ്രജനനം കഴിഞ്ഞ് ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള മത്സ്യക്കുഞ്ഞുങ്ങൾ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്നതിന് കാരണം.
മൺസൂൺ കാലത്ത് നിരോധിത ചെറിയ വലകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. മത്സ്യക്കുഞ്ഞുങ്ങളുടെ വില്പനയും തടയണം. എന്നാൽ മാത്രമേ ട്രോളിംഗ് നിരോധനം ഫലവത്താകൂ.
പരിസ്ഥിതി പ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |