തിരുവനന്തപുരം: പ്രതിപക്ഷ ഭേദഗതി തള്ളി സർക്കാരിന് ഇഷ്ടമുള്ളവരെ ചാൻസലർമാരാക്കുന്നതോടെ കേരളത്തിലെ സർവകലാശാലകളുടെ ചരിത്രവും പാരമ്പര്യവും കളങ്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റമ്പോൾ ആ സ്ഥാനത്തേക്ക് അതുപോലെ പ്രധാനപ്പെട്ട ആളുകളാണ് വരേണ്ടത്. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടുകയും സർക്കാർ ഇടപെടലുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യണം. വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാൻസലറാക്കിയാൽ പ്രോട്ടോകോൾ ലംഘനവും ഒഴിവാക്കാം.
സർക്കാരും ഗവർണറും ഒന്നിച്ച് തെറ്റ് ചെയ്തെന്ന ആരോപണമാണ് തുടക്കം മുതൽ പ്രതിപക്ഷം ഉന്നയിച്ചത്. ഇവർ ഒന്നിച്ച് ചേർന്നാണ് യു.ജി.സി നോട്ടിഫിക്കേഷന് വിരുദ്ധമായി വൈസ്ചാൻസലർമാരെ നിയമിച്ചത്. എല്ലാ വൈസ്ചാൻസലർ നിയമനങ്ങളും ചട്ടങ്ങൾക്കനുസൃതമാണെന്ന സർവകലാശാലയുടെ അതേ നിലപാടാണ് സുപ്രീംകോടതിയിൽ ഗവർണറും സ്വീകരിച്ചത്. വി.സിമാരുടെ നിയമനം തെറ്റാണെന്ന് സുപ്രീംകോടതി നിലപാടെടുത്തതോടെ പരാജയപ്പെട്ടത് സർക്കാരും ഗവർണറുമാണ്. പ്രതിപക്ഷ നിലപാടാണ് കോടതിയും അംഗീകരിച്ചത്. സർവകലാശാലകളിൽ സർക്കാരും ഗവർണറും ചേർന്ന് നടപ്പാക്കിയ അനധികൃത നിയമനങ്ങളും ചട്ടവിരുദ്ധ നടപടികളുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത്. സർക്കാരും ഗവർണറും തമ്മിലുള്ള ധാരണ തെറ്റിയപ്പോഴാണ് ചാൻസലറെ മാറ്റാനുള്ള നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുവന്നത്.
ഗവർണറെയല്ല, സുപ്രീംകോടതി വിധിയെയാണ് പ്രതിപക്ഷവും യു.ഡി.എഫും അനുകൂലിച്ചത്. അതേ നിലപാട് തന്നെയാണ് അന്നും ഇന്നും. ഗവർണറോടുള്ള വിരോധം കൊണ്ട് സർവകലാശാലകളിൽ മാർക്സിസ്റ്റ്‌വത്കരണം കൊണ്ടുവരാനുള്ള നീക്കമാണ് സർക്കാർ ഈ ബില്ലിലൂടെ നടത്തുന്നത്. ഇഷ്ടക്കാരെ ചാൻസലർമാരാക്കാൻ വേണ്ടി പാകപ്പെടുത്തിയെടുത്തതാണ് ഈ നിയമം. കേന്ദ്രസർക്കാർ നടത്തുന്ന സംഘിവത്കരണത്തെപ്പോലെ തന്നെ മാർക്സിസ്റ്റ്‌വത്കരണ നീക്കത്തോടും യോജിക്കാനാവില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |