■റബർ കർഷകർക്ക് 1788 കോടി നൽകിയെന്ന് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് കാരണം കാലാവസ്ഥയും കേന്ദ്ര നയങ്ങളുമാണെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. റബറിന്റെ താങ്ങുവില ഉയർത്തുന്നതിൽ പോലും കേന്ദ്രത്തിന് നിഷേധ നിലപാടാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, കർഷകർക്കായി സംസ്ഥാനം ചെയ്യേണ്ടത് ചെയ്യാതെ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കർഷകർക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്ന ആരോപണം തെറ്റാണെന്നും, 1788കോടി രൂപ റബർ കർഷകർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.
റബർ വിലസ്ഥിരതാ ഫണ്ട് പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്താൻ രജിസ്‌ട്രേഷൻ തീയതി നീട്ടും. നവംബർ30ന് കാലാവധി കഴിഞ്ഞ പദ്ധതിയാണ് നീട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
കർഷകന് കൃഷി കൊണ്ട് ഉപജീവനം നടത്താൻ പറ്റുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചില്ലെങ്കിൽ ഈ മേഖല തകരും.നാളീകേര സംഭരണം പൂർണമായി പരാജയപ്പെട്ടു. കൃഷിഭവനുകളിൽ നാളീകേരം സംഭരിക്കണം. പൊതുവിപണിയിൽ 25 രൂപയുള്ളപ്പോൾ കർഷകന് ലഭിക്കുന്നത് 12 രൂപയാണ്. ഏലം വില 5000ൽ നിന്ന് 1100ആയി കുറഞ്ഞു. ഉത്പാദന ചിലവ് ആയിരത്തിലേറെയാണ്. മില്ലുടമകളുമായി ചർച്ച വൈകിയതിനാൽ നെല്ല് സംഭരണവും മുടങ്ങി. ഇക്കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. കാർഷിക കടാശ്വാസ കമ്മിഷനിൽ ഒരുലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു, കർഷകർക്കെതിരായ ജപ്തി നിറുത്തണമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |