കൊച്ചി: അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ ഡ്രൈവർമാരെ ശബരിമല റോഡിന്റെ അവസ്ഥയെക്കുറിച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർഎന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നിർദ്ദേശം. കഴിഞ്ഞദിവസം മുണ്ടക്കയം - എരുമേലി റോഡിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പത്തുവയസുകാരി മരിച്ച സംഭവത്തിൽ അപകടത്തിന്റെ വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല റോഡിനുപുറമേ ഇടത്താവളങ്ങളിലേക്കുള്ള റോഡുകളുടെയും ഭക്തർക്ക് താത്കാലിക സൗകര്യങ്ങളും അന്നദാനവും ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലേക്കുള്ള പാതകളുടെയും വിവരങ്ങൾ ഡ്രൈവർമാരെ ധരിപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഇന്നലെ സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്.
പാർക്കിംഗ് ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കണം
നിലയ്ക്കലിൽ 16 പാർക്കിംഗ് ഗ്രൗണ്ടുകളുണ്ടെങ്കിലും ഇവ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന പരാതിയിൽ ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പാർക്കിംഗ് ഗ്രൗണ്ട് കരാറെടുത്ത വ്യക്തിക്ക് ഇന്നുതന്നെ പൊലീസ് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മടക്കയാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാകരുത്
പമ്പയിലെ കെ.എസ്.ആർ.ടി.സി ബോർഡിംഗ് പോയിന്റിലെത്തുന്ന ഭക്തർക്ക് മടക്കയാത്രയ്ക്കു ബുദ്ധിമുട്ടില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണം. കെ.എസ്.ആർ.ടി.സി, ദേവസ്വം ബോർഡ്, ശബരിമല സ്പെഷ്യൽ കമ്മിഷണർ തുടങ്ങിയവരുമായി കൂടിയാലോചിച്ചു നടപടിയെടുക്കണം. ഗ്രൂപ്പ് ടിക്കറ്റെടുത്താലും ഭക്തർക്ക് ഒരുമിച്ചു മടങ്ങാൻ ഒരു ബസിൽ തന്നെ സൗകര്യം നൽകുന്നില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ കളക്ടർ ഇടപെട്ട് ഇതിനു സംവിധാനം ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചു. ഈ വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |