തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾ കുറവുള്ള ബാച്ചുകളുടെ പുനഃക്രമീകരണം പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി വിഭാഗം മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായരാണ് ചെയർമാൻ.
ഇക്കൊല്ലത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ 71 സർക്കാർ സ്‌കൂളുകളിലെ 92 ബാച്ചുകളിലും 16 എയ്ഡഡ് സ്‌കൂളുകളിലെ ചില ബാച്ചുകളിലും 25 ൽ താഴെ വിദ്യാർത്ഥികളേ പ്രവേശനം നേടിയുള്ളൂ. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂണിൽ തന്നെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുകയാണ് ലക്ഷ്യം. പല സ്‌കൂളുകളിലും എസ്.എസ്.എൽ.സി വിജയികളുടെ എണ്ണത്തിന് ആനുപാതികമല്ല ഹയർ സെക്കൻഡറി സീറ്റുകൾ. പ്ലസ് ടു ഇല്ലാത്ത ഹൈസ്‌കൂളുകളും ഉണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തെ എസ്. എസ്. എൽ.സി പരീക്ഷാ വിജയം, സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള ബോർഡുകളിൽ നിന്ന് പ്ലസ് വൺ പ്രവേശനം നേടുന്നവർ, അഡ്മിഷൻ നില എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.
കമ്മിറ്റിയുടെ മറ്റ് പഠന വിഷയങ്ങൾ
ഏകജാലക പ്രവേശന രീതികളിൽ വേണ്ട മാറ്റങ്ങൾ
വിദ്യാർത്ഥികൾ കുറവുള്ള ബാച്ചുകളിൽ സ്വീകരിക്കേണ്ട നടപടികൾ
കോഴ്സ് കോമ്പിനേഷനുകളിൽ വേണ്ട പ്രാദേശിക മാറ്റങ്ങൾ
പുതിയ ബാച്ചുകൾ, ഹൈസ്‌കൂളുകൾ അപ്ഗ്രേഡ് ചെയ്യൽ
തസ്തിക നിർണയിച്ചിട്ടില്ലാത്ത ബാച്ചുകളുള്ള സ്‌കൂളുകളിൽ സ്വീകരിക്കേണ്ട നടപടികൾ
അൺ എയ്ഡഡ് സ്‌കൂളുകളിലെ ബാച്ചുകളുടെ പുനഃക്രമീകരണം, പുതിയ ബാച്ചുകൾ,
അൺ എയ്ഡഡ് സ്‌കൂളുകൾ നിറുത്തലാക്കൽ, അനുവദിക്കൽ
എയ്ഡഡ് സ്‌കൂളുകളിൽ നിശ്ചിത എണ്ണം കുട്ടികളില്ലാത്ത ബാച്ചുകൾ തുടരേണ്ടതുണ്ടോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |