തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോടെം സ്പീക്കർ പി.ടി.എ. റഹിം മുമ്പാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. അംഗങ്ങളെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ക്ഷണിച്ചത്.
കൊവിഡ് ബാധയെത്തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന നെന്മാറയിലെ സി.പി.എം അംഗം കെ. ബാബു, കോവളത്തെ കോൺഗ്രസ് അംഗം എം. വിൻസന്റ്, ശാരീരികാസ്വാസ്ഥ്യം കാരണം എത്താതിരുന്ന മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരൊഴിച്ചുള്ള 136 പേർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കർ പി.ടി.എ. റഹിം നേരത്തേ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുൾ ഹമീദാണ് ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. 136-ാമതായി വടക്കാഞ്ചേരിയിൽ നിന്നുള്ള സേവ്യർ ചിറ്റിലപ്പള്ളിയും. ചടങ്ങ് തീരാൻ മൂന്ന് മണിക്കൂറെടുത്തു.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഓരോ അംഗവും തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ സർട്ടിഫിക്കറ്റും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സത്യവാങ്മൂലവും സമർപ്പിച്ച ശേഷം പ്രതിപക്ഷമിരിക്കുന്ന വശത്തു കൂടി ഡയസിലേക്ക് കയറി പ്രോടെം സ്പീക്കറെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമിരിക്കുന്ന വശത്തു കൂടി മന്ത്രിമാരെയടക്കം അഭിവാദ്യം ചെയ്താണ് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഇടവേളയുമുണ്ടായി. 11.28 മുതൽ 11.40വരെയാണ് സഭ നിറുത്തിവച്ചത്. പ്രോടെം സ്പീക്കറുടെ അസൗകര്യം കണക്കിലെടുത്തായിരുന്നു ഇത്.
മുഖ്യമന്ത്രി 132-ാമത്
പട്ടികയനുസരിച്ച് 135-ാമതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നതെങ്കിലും മൂന്ന് പേർ എത്താതിരുന്നതിനാൽ 132-ാമത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 107-ാമതും, ഉമ്മൻ ചാണ്ടി 74-ാമതും രമേശ് ചെന്നിത്തല 92-ാമതും സത്യപ്രതിജ്ഞ ചെയ്തു.
കൊല്ലപ്പെട്ട ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയ വടകര അംഗം കെ.കെ. രമയുടേത് സഗൗരവപ്രതിജ്ഞയായിരുന്നു. പ്രോടെം സ്പീക്കറെ അഭിവാദ്യം ചെയ്ത് തിരിച്ചിറങ്ങിയ അവരും മുഖ്യമന്ത്രിയെ നോക്കി തൊഴുതാണ് സീറ്റിലേക്ക് മടങ്ങിയത്. മഞ്ചേശ്വരം അംഗം എ.കെ.എം. അഷറഫ് കന്നഡയിലും ദേവികുളം അംഗം എ. രാജ തമിഴിലും സത്യവാചകം ചൊല്ലിയപ്പോൾ പാലാ അംഗം മാണി സി.കാപ്പനും മൂവാറ്റുപുഴ അംഗം മാത്യു കുഴൽനാടനും ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |