പാലാ: പാലാ നഗരസഭ ചെയർമാനായി സി.പി.എം നിർദ്ദേശിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോൺഗ്രസ് (എം). സി.പി.എമ്മിന് മറ്റാരെയും പരിഗണിക്കാമെന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്. ചെയർമാൻ തിരഞ്ഞെടുപ്പ് നോമിനേഷൻ സമർപ്പണം ഇന്ന് തുടങ്ങാനിരിക്കെയാണ് മാണി ഗ്രൂപ്പിന്റെ പ്രതിഷേധം.
കോട്ടയത്ത് ചേർന്ന സി.പി.എം ജില്ലാ ഭാരവാഹി യോഗത്തിലാണ് അഡ്വ. ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. പിന്നീട് നടന്ന മുന്നണിതല ചർച്ചയിലാണ് സി.പി.എം നിലപാട് മാണിഗ്രൂപ്പ് പ്രതിനിധി തള്ളിയത്. ചർച്ചയിൽ പങ്കെടുത്ത മന്ത്രി വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസൽ, ലാലിച്ചൻ ജോർജ്ജ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഇതിനോട് യോജിച്ചില്ല. ബിനുവിനല്ലെങ്കിൽ തങ്ങൾക്ക് ചെയർമാൻ സ്ഥാനം വേണ്ടെന്ന് സി.പി.എം തുറന്നടിച്ചു. ഇതേ തുടർന്ന് ചർച്ച വഴിമുട്ടി. ഇന്നലെ രാവിലെ വീണ്ടും ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ഉച്ചയോടെ ജില്ലാ സെക്രട്ടറി എ.വി. റസൽ പാലായിലെത്തി പ്രാദേശിക നേതൃത്വത്തോട് കേരള കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കി. എന്നാൽ അന്തിമ തീരുമാനമുണ്ടായില്ല. ഇതേത്തുടർന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ പ്രഖ്യാപിക്കാനും ധാരണയായി.
'നഗരസഭ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. മുൻധാരണ പ്രകാരം ഡിസംബർ 28ന് തന്നെ ചെയർമാൻ സ്ഥാനം ഞാൻ രാജിവച്ചിരുന്നു. മുൻധാരണ പ്രകാരം ഒരു വർഷം സി.പി.എമ്മിനാണ് ചെയർമാൻ സ്ഥാനം. വിഷയത്തിൽ സി.പി.എമ്മുമായി തർക്കമില്ല".
- ആന്റോ പടിഞ്ഞാറെക്കര,
കേരള കോൺഗ്രസ് (എം) നഗരസഭാ പാർമെന്ററി പാർട്ടി ലീഡർ
'ഏതെങ്കിലും പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്ന പതിവ് സി.പി.എമ്മിനില്ല. തിരിച്ചും അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസുമായി നല്ല ബന്ധത്തിലാണ് മുന്നോട്ട് പോകുന്നത്".
- എ.വി. റസൽ, സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |