കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ജൂലായ് 22വരെ സമയം അനുവദിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ചകൂടി സമയംതേടി സർക്കാരും അന്വേഷണസംഘവും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.
അന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ച അനുവദിക്കണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെ അന്തിമറിപ്പോർട്ട് തയ്യാറായിട്ടുണ്ടെന്നും ഇതിന്റെ പകർപ്പെടുക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും തിങ്കളാഴ്ചവരെ സമയം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ആവശ്യപ്പെട്ടു. ഒട്ടേറെ പേജുകളുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി. തുടർന്നാണ് വെള്ളിയാഴ്ചവരെ സമയം നൽകിയത്.
ഒന്നാംപ്രതി പൾസർ സുനിയും എട്ടാംപ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ജനുവരിയിലാണ് ക്രൈംബാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയംതേടി മൂന്നുതവണ നൽകിയ ഹർജികൾ അനുവദിച്ചിരുന്നു. ജൂലായ് 15ന് തുടരന്വേഷണം പൂർത്തിയാക്കാനാണ് ഒടുവിൽ നിർദ്ദേശിച്ചത്. ഈസമയം മതിയാവില്ലെന്ന് കാട്ടിയാണ് അന്വേഷണസംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ അടുത്തിടെ പറഞ്ഞിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡിന്റെ ഹാഷ്‌വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ടും ഇതിനകം പുറത്തുവന്നു. ഈ വസ്തുതകൾ അന്വേഷിക്കാൻ മൂന്നാഴ്ചകൂടി സമയംവേണമെന്നായിരുന്നു സർക്കാരിന്റെ വാദം.
അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലിരുന്നപ്പോഴുള്ള മെമ്മറികാർഡിന്റെ തനിപ്പകർപ്പ് വിചാരണയ്ക്കുവേണ്ടി ലാബിൽനിന്ന് കോടതിയിലെത്തിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ സിംഗിൾബെഞ്ച് കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മെമ്മറികാർഡിന്റെ തനിപ്പകർപ്പ് മുദ്രവച്ച കവറിൽ വിചാരണക്കോടതിയിൽ ഹാജരാക്കി. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് തുടരന്വേഷണത്തിൽ പ്രസക്തിയില്ലെന്നും വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സമയപരിധികഴിഞ്ഞ സാഹചര്യത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിൽനിന്ന് ബെഞ്ച് പിന്മാറണമെന്ന് ഇരയായ നടിയുടെ അഭിഭാഷക ആവശ്യപ്പെട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരിക്കെയാണ് മെമ്മറികാർഡ് കോടതിയിലെത്തിയതെന്നും കേസ് അദ്ദേഹം നേരത്തെ പരിഗണിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടിയുടെ അഭിഭാഷക ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ തുടരന്വേഷണം പൂർത്തിയാക്കാൻ സമയംതേടിയുളള ഹർജിയിൽ നിന്ന് ഒഴിയേണ്ടതില്ലെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് ആവശ്യം നിരസിച്ചു.
191 ദിവസം, 269 തെളിവ്; ഒരു പ്രതി
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇനി അന്വേഷണസംഘത്തിന് മുന്നിലുള്ളത് നാലുദിവസം മാത്രമാണ്. ഒടുവിൽ വഴിത്തിരിവായേക്കുമെന്ന് കരുതിയ മെമ്മറികാർഡിന്റെ ഹാഷ്വാല്യു മാറ്റം, മുൻ ജയിൽ ജി.ഡി.പി ആർ. ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം എന്നിവയിലേക്ക് അന്വേഷണം മുഴുമിപ്പിക്കാതെ തുടരന്വേഷണസംഘം റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ്. ജനുവരി നാലിനാണ് ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൻമേൽ ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയത്. 191 ദിവസം നീണ്ട അന്വേഷണം കഴിഞ്ഞ 15ന് ഏതാണ്ട് അവസാനിപ്പിച്ചപ്പോൾ 269 രേഖയാണ് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തിട്ടുള്ളത്. ചോദ്യംചെയ്തതാകട്ടെ 138 പേരെയും. കേസിലെ എട്ടാംപ്രതിയായ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുതൽ തമിഴ്നാട് സ്വദേശി വരെയുണ്ട് ചോദ്യംചെയ്തവരുടെ പട്ടികയിൽ. 10 പേരുടെ ശബ്ദസാമ്പിളും കൈയക്ഷരത്തിന്റെ സാമ്പിളും നിർണായക തെളിവായി ഉയർത്തിക്കാട്ടുന്നു. ഇതിൽ ചിലതിന്റെ ഫോറൻസിക് പരിശോധന പൂർത്തിയായിട്ടില്ല. ദിലീപും ബാലചന്ദ്രകുമാറും സഞ്ചരിച്ച ചുവന്ന കാറും തെളിവുകളിലൊന്നാണ്.
ഏക പ്രതി
തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ടൂർസ് ആൻഡ് ട്രാവൽസ് ഉടമയുമായ ശരത് ജി. നായരെ മാത്രമാണ് പ്രതിചേർത്തിട്ടുള്ളത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്റെ പക്കലെത്തി എന്നുതന്നെയാണ് തുടരന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വി.ഐ.പി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപ്പൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിട്ടുള്ളത്.
ഫോണിന് പിന്നാലെയുണ്ട്
കേസന്വേഷണത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും മെമ്മറികാർഡ് ഉപയോഗിച്ച വിവോഫോണിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിൽനിന്ന് പ്രത്യേകസംഘം പിൻമാറിയിട്ടില്ല. ഫോൺഉടമയെ ഉടൻ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഫോണിലെ ട്രൂകോളർ ആക്ടീവായത് വഴിത്തിരവാകുമെന്നാണ് പ്രതീക്ഷ. 10 പേരിലേക്കാണ് അന്വേഷണം ചുരുങ്ങിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |