കൊച്ചി: ഭൂമി തരം മാറ്റാനുള്ള അപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രാദേശികതല മേൽനോട്ട സമിതി അപേക്ഷകന്റെ വാദം കേൾക്കേണ്ടതില്ലെന്ന് ഹൈക്കോടതി. അപേക്ഷകന്റെ വാദം കേട്ട് തീരുമാനം എടുക്കണമെന്ന് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. ഭൂമി തരം മാറ്റാനുള്ള അപേക്ഷ തന്റെ വാദം കേൾക്കാതെ പ്രാദേശികതല മേൽനോട്ട സമിതി തള്ളിയതിനെതിരെ കോഴിക്കോട് നടക്കാവ് സ്വദേശിനി സുലേഖ ഖാദർ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഡേറ്റ ബാങ്കിലുൾപ്പെട്ട ഭൂമി തരം മാറ്റാനുള്ള അധികാരം ആർ.ഡി.ഒയ്ക്കാണ്. ഇതിനായി ശുപാർശ നൽകാനേ പ്രാദേശികതല മേൽനോട്ട സമിതിക്ക് കഴിയൂ. അതിനാൽ പ്രാദേശിക തല സമിതി അപേക്ഷകനെ കേട്ടില്ലെന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള അവകാശം ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ വില്ലേജിലെ 11.341 സെന്റ് സ്ഥലം ഡേറ്റാ ബാങ്കിൽ നിന്ന് നീക്കാൻ ഹർജിക്കാരി നൽകിയ അപേക്ഷ പ്രാദേശികതല മേൽനോട്ട സമിതി തള്ളിയിരുന്നു.
ഭൂമിയിൽ രണ്ടു സെന്റോളം അനധികൃതമായി മണ്ണിട്ടു നികത്തിയതാണെന്നും സമീപത്തെ നിലങ്ങളിൽ നെൽകൃഷി നടത്തുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഭൂമി പാഴ്‌നിലമാണെന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെടേണ്ടതല്ലെന്നും ഹർജിക്കാരി വാദിച്ചെങ്കിലും ഭൂമി നെൽകൃഷിക്ക് അനുയോജ്യമാണെന്ന റിപ്പോർട്ടു കൂടി പരിഗണിച്ച് ഹർജി തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |