കൊച്ചി: ശബരിമല തീർത്ഥാടകരെ കൊണ്ടുപോകാൻ നിലയ്‌ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്ന പരസ്യത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ദേവസ്വംബെഞ്ച് പരിഗണിക്കും. ഹെലികേരള സൈറ്റിൽ എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന കമ്പനിയാണ് പരസ്യം നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയില്ലാതെ സർവീസ് നടത്തുന്നതെങ്ങനെയെന്ന് ചോദിച്ച ഹൈക്കോടതി നേരത്തെ ഈ പരസ്യം നീക്കംചെയ്യാനും അനുമതിയില്ലെന്ന വിവരം പരസ്യപ്പെടുത്താനും കമ്പനിയോട് നിർദേശിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും നിലപാടും തേടിയിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വാദം കേൾക്കുന്നത്.
ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്‌ഡ് ടാക്സി സർവീസ് തുടങ്ങുന്നതും സ്റ്റേഷനിൽ തീർത്ഥാടകർക്ക് ശുദ്ധജലം നൽകുന്നതിന് വേണ്ടത്ര വാട്ടർ കിയോസ്കുകളില്ലാത്തതും ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അർഹതയുള്ള ഭക്തർക്ക് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് സൗജന്യയാത്ര ഒരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി ഡിസംബർ ഒമ്പതിന് പരിഗണിക്കാൻ മാറ്റി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ അലങ്കരിക്കുന്നതു സംബന്ധിച്ച ഹർജികളടക്കമുള്ളവയും പിന്നീട് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |