തിരുവനന്തപുരം: സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് നാശനഷ്ടങ്ങൾ പരമാവധി ഒഴിവാക്കാനും, ജീവഹാനി സംഭവിക്കാതിരിക്കാനും ജനങ്ങൾ സജ്ജമാവണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ കാണണം.24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ ഇങ്ങനെ മഴ ലഭിച്ചാലത് പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും.ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽക്കണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണ്.
അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ ദുരന്ത സാദ്ധ്യത പ്രദേശങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ വിമുഖത കാട്ടരുത്. ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുകയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ, മരങ്ങൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം. നിലവിൽ സംസ്ഥാനത്തു 47 ക്യാമ്പുകളിലായി 757 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |