3000 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് 15 % അധിക നികുതി
തിരുവനന്തപുരം: സംസ്ഥാനത്ത് 538 ചതുരശ്ര അടിയിൽ (50 ചതുരശ്ര മീറ്റർ) കൂടുതലുള്ള വീടുകളെയും കെട്ടിട നികുതിയുടെ (വസ്തു നികുതി) പരിധിയിൽ കൊണ്ടുവരും. നിലവിൽ, 660 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കാണ് നികുതി. ഇതുൾപ്പെടെ,ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിൽ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ശുപാർശകൾക്ക് ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകാരം നൽകി.
50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനുമിടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കിലായിരിക്കും വസ്തു നികുതി. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിർമ്മിച്ചതും, 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ളതുമായ വീടുകൾക്ക് അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും. ഗ്രാമ, നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്കരണം അടുത്ത മാർച്ച് 31നകം പൂർത്തിയാക്കും. ഇവ തദ്ദേശ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലിടണം. നികുതി കുടിശ്ശിക ലിസ്റ്റും വാർഡ്, ഡിവിഷൻ അടിസ്ഥാനത്തിൽ വേണം.
അടുത്ത സാമ്പത്തികവർഷം മുതൽ വസ്തുനികുതി പരിഷ്കരണം വർഷം തോറുമാവും. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തു നികുതി വർദ്ധനവിന് പരിധിയേർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കും. കെട്ടിടം പൊളിച്ചുമാറ്റുന്ന വിവരം തദ്ദേശ വകുപ്പിനെ കെട്ടിട ഉടമ അറിയിക്കണം. അല്ലാത്തപക്ഷം, അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടയ്ക്കണം. നികുതി, നികുതിയേതര വരുമാനം പൂർണമായി കണ്ടെത്തി പിരിച്ചെടുക്കാനായി ജി.ഐ.എസ് സംവിധാനമുപയോഗിച്ച് അടിസ്ഥാനരേഖ തയാറാക്കണം. ഇത് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ വെബ്സൈറ്റിൽ ലഭ്യമാക്കണം. എല്ലാ തുകയും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തിലൂടെ അടയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സൗകര്യമേർപ്പെടുത്തണം.
വാർഷിക ബഡ്ജറ്റിനൊപ്പം റോളിംഗ് റവന്യു വർദ്ധിപ്പിക്കലിനുള്ള കർമ്മ പദ്ധതിയും തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. നികുതിദായകരുടെ പരാതികൾ പരിഹരിക്കാൻ ഐ.കെ.എം ആസ്ഥാനത്ത് പ്രത്യേകസടീം. മണിക്കൂറുകൾക്കകം പരിഹാരമുണ്ടാക്കണം.
മറ്റ് പ്രധാന
നിർദ്ദേശങ്ങൾ:
തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാരണങ്ങളാൽ പിരിച്ചെടുക്കാൻ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതിത്തള്ളുന്നതിനുള്ള പരിധി ഉയർത്തും.
വിനോദനികുതി നിരക്ക് 10 ശതമാനമാക്കും.
തിയേറ്ററുകളിലെ ടിക്കറ്റ് വിതരണത്തിനും വിനോദ നികുതി കണക്കാക്കുന്നതിനും തദ്ദേശ സോഫ്റ്റ്‌വെയർ .
റോഡുകളുടെ വശങ്ങളിൽ വാണിജ്യാവശ്യത്തിന് സ്ഥാപിച്ച പരസ്യബോർഡുകൾ ലൈസൻസ് ഫീസിന്റെ പരിധിയിൽ.
കെട്ടിടങ്ങളുടെ വാടകയിനത്തിൽ ചില വിഭാഗങ്ങൾക്ക് കിഴിവനുവദിക്കാനുള്ള അധികാരം അതത്
തദ്ദേശ സ്ഥാപനങ്ങൾക്ക്. ഇത് പരമാവധി 10 ശതമാനമാക്കും. പട്ടിക വിഭാഗങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആനുകൂല്യം.
പൊതുകാര്യങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നതിന് നിയമ ഭേദഗതി.
വിദ്യാലയങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യമേർപ്പെടുത്താനും അശരണരെ സഹായിക്കാനും ഡൊണേഷൻ കാമ്പെയിൻ.
പ്രാദേശിക സർക്കാരുകളുടെ ദുരിതാശ്വാസനിധി കോർപ്പസ് ഓരോ വർഷവും വർദ്ധിപ്പിക്കും.
സംഭാവനകൾ പരസ്യമാക്കാൻ ഗാന്ധിജയന്തി ദിനം മുതൽ കേരളപ്പിറവി ദിനം വരെ പ്രചരണം.
വിശദാംശങ്ങൾ ഗ്രാമ, വാർഡ് സഭകളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |