തൃക്കാക്കര: കാക്കനാട് കിൻഫ്ര പാർക്കിൽ ശനിയാഴ്ച കത്തിയ ജിയോ ഇൻഫോപാർക്ക് കെട്ടിടം അപകടാവസ്ഥയിലെന്ന് അഗ്നിരക്ഷാസേന. രണ്ടാം നിലയിലെ കൂറ്റൻ പൈപ്പുകൾ നിലംപൊത്താവുന്ന അവസ്ഥയിലായതിനാൽ കെട്ടിടത്തിന്റെ നിയന്ത്രണം ഇൻഫോപാർക്ക് പൊലീസ് ഏറ്റെടുത്തു. നിലവിൽ കെട്ടിടത്തിലേക്ക് ആരെയും കടത്തിവിടരുതെന്ന് തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. കേബിൾഡക്ട് വഴിയാണ് മുകളിലേക്ക് തീ പടർന്നത്. ഏറ്റവുമധികം നാശനഷ്ടം രണ്ടാം നിലയിലാണ്. കമ്പ്യൂട്ടറുകൾ ഉൾപ്പെടെ മുഴുവൻ ഓഫീസ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന ഇന്ന് നടക്കും. ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവിടെ പ്രവർത്തിച്ചിരുന്ന ഐ.ടി കമ്പനികളുടെ നഷ്ടം ഇതുവരെ തിട്ടപ്പെടുത്തിയിട്ടുമില്ല.
നിയമാനുസൃതമായ അഗ്നിരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെട്ടാണ് ജിയോ ഇൻഫോപാർക്ക് കെട്ടിടം ഉടമകൾ വാടകയ്ക്ക് നൽകിയിരുന്നതെന്ന് യുവസംരംഭകനായ സന്തോഷ് പറഞ്ഞു.
തീപിടിത്തത്തിൽ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന മാക്രോസിവ് കമ്പ്യൂട്ടർ സൊല്യൂഷൻസ് ഉടമ രാജേഷ് ആനന്ദിന്റെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |