തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി പി. രാജീവിനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ അവകാശലംഘന നോട്ടീസ് ഇരുവരുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ എം.ബി രാജേഷ് തള്ളി.
ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ട് പുറത്ത് പ്രതികരിച്ച ഇരുവരും നേരത്തേ നിയമസഭ പാസാക്കിയ നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. സഭ പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമാണെന്ന് ആക്ഷേപിക്കുക വഴി സഭയുടെ അവകാശം ലംഘിച്ചെന്ന് കാട്ടിയാണ് മാത്യു കുഴൽനാടൻ അവകാശലംഘന നോട്ടീസ് നൽകിയിരുന്നത്.
മുഖ്യമന്ത്രിക്കെതിരെയുള്ള
നോട്ടീസ് മാറ്രിവച്ചു
സ്വർണക്കടത്ത് വിവാദത്തിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി മാത്യു കുഴൽനാടൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ അവകാശലംഘന നോട്ടീസ് മുഖ്യമന്ത്രിയുടെ വിശദീകരണം ലഭിക്കാത്തതിനാൽ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ സ്ഥാപനത്തിന്റെ മെന്ററാണെന്ന് വിശേഷിപ്പിച്ചെന്ന് മാത്യു കുഴൽനാടൻ ചർച്ചയ്ക്കിടയിൽ ആരോപിച്ചിരുന്നു. മറുപടി പ്രസംഗത്തിൽ ഇത് നിഷേധിച്ച മുഖ്യമന്ത്രി മാത്യു കുഴൽനാടനെതിരെ രൂക്ഷമായി പ്രതികരിച്ചു. ആരോപണത്തിൽ ഉറച്ചുനിന്ന മാത്യു കുഴൽനാടൻ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |