കൊച്ചി: കണ്ണൂർ സ്വദേശിനിയെ ദിവസങ്ങളോളം എറണാകുളം മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ (26) ഇന്ന് തൃശൂരിൽ എത്തിച്ച് തെളിവെടുക്കും. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന മുണ്ടൂർ കിരാലൂരിലെ ചതുപ്പ് പ്രദേശത്താണ് തെളിവെടുപ്പ്. ഇന്ന് രാവിലെ അന്വേഷണ സംഘം മാർട്ടിനുമായി തൃശൂർക്ക് തിരിക്കും. ഇന്നലെ മാർട്ടിനുമായി കാക്കനാട്ടെ ഫ്ളാറ്റിൽ തെളിവെടുത്തു. ഇവിടെ താമസിച്ചിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണിത്. ഇവിടെ നിന്നാണ് സുഹൃത്ത് ധനേഷുമൊത്ത് കാറിൽ മാർട്ടിൻ തൃശൂരിലേക്ക് പോയത്. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ ലഭിച്ച ദിവസം തന്നെ മാർട്ടിനെ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ വീണ്ടുമെത്തിച്ച് തെളിവെടുത്തിരുന്നു. യുവതിയെ മർദ്ദിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മാർട്ടിന്റെ പണമിടപാട് സംബന്ധിച്ച രേഖകൾ ബാങ്കുകളിൽ നിന്ന് പൊലീസിന് ലഭിച്ചു. പലിശയ്‌ക്ക് പണം വായ്പ നൽകുന്നത് ഉൾപ്പെടെ വിവിധ ഇടപാടുകളുണ്ടെന്ന് മാർട്ടിൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവയെക്കുറിച്ചും അന്വേഷിച്ച് വരികയാണ്.
ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ മാർട്ടിന് നിക്ഷേപമുള്ള ബാങ്കുകൾക്കു നേരത്തെ പൊലീസ് നോട്ടിസ് നൽകിയിരുിന്നു. മണിചെയിൻ തട്ടിപ്പു സംഘങ്ങളുമായി മാർട്ടിനു സാമ്പത്തിക ഇടപാടുകളുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ലഹരി സംഘങ്ങളുമായി മാർട്ടിനു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |