തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഒഴിവു വന്ന ഒരു രാജ്യസഭാ സീറ്റ് സി.പി.ഐ വില പേശി വാങ്ങിയതാണെന്ന ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ ആക്ഷേപം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ അങ്ങനെ വില പേശുന്ന പാർട്ടിയല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതൊക്കെ ഒരു രാഷ്ട്രീയപാർട്ടിയെ കുറച്ചു കാണലാണ്. പാർട്ടിയെന്ന നിലയിൽ അവർ ആവശ്യങ്ങളുന്നയിക്കും. സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും പങ്കിടുകയെന്നത് ഇടതുമുന്നണിയുടെ പൊതുവായ തീരുമാനമാണ്.
സ്വകാര്യമൂലധനവും
സ്വീകരിക്കേണ്ടി വരും
പശ്ചാത്തലസൗകര്യ വികസനത്തിന് സ്വകാര്യമൂലധനവും നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കേണ്ടി വരും. എല്ലാം കോർപ്പറേറ്റുകളെ ഏല്പിക്കുകയെന്ന കേന്ദ്രനയത്തിന് പകരം, എല്ലാ മേഖലയിലും സർക്കാർ ഇടപെടുകയെന്നതാണ് പാർട്ടി കാഴ്ചപ്പാട്. കേന്ദ്രത്തിൽ നിന്ന് സഹായം കാര്യമായി കിട്ടാത്ത സ്ഥിതിക്ക് സർക്കാരിന്റെ ഇടപെടലിൽ മാത്രം എല്ലാം ചെയ്യാനാവില്ല. അതിന് പുതിയ വരുമാനമാർഗം തേടണം.
സ്വകാര്യമൂലധനം ഉപയോഗിക്കുന്നത് നാടിന്റെ താല്പര്യത്തെ ഹനിക്കാതെയാവണം. വായ്പയെടുത്തേ ചില വികസനപദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനാവൂ. സ്വകാര്യമൂലധനം സ്വീകരിക്കുന്നത് ശക്തമായ സാമൂഹ്യനിയന്ത്രണത്തോടെയാവണം. പദ്ധതി നയരൂപീകരണത്തിൽ സ്വകാര്യ വായ്പാസ്ഥാപനങ്ങൾ പങ്കാളികളാകരുത്. സി.പി.ഐക്ക് വിയോജിപ്പുണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ, വ്യവസായ നിക്ഷേപത്തിന് സ്വകാര്യമൂലധനമാകാമെന്ന് 1956ൽ അംഗീകരിച്ചത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയാണെന്നായിരുന്നു മറുപടി. അന്നില്ലാത്ത എതിർപ്പ് ഇപ്പോഴുണ്ടാകേണ്ടതുണ്ടോയെന്നും കോടിയേരി ചോദിച്ചു.
കൊച്ചി സംസ്ഥാനസമ്മേളനത്തിലവതരിപ്പിച്ച പാർട്ടി വികസന നയരേഖ മുന്നണിയുടെ രേഖയാക്കും. അതിനായി ഘടകകക്ഷികളുമായി ചർച്ച ചെയ്യും. അതാകും പിന്നീട് സർക്കാരിന്റെ നയരേഖ.. കേന്ദ്ര നേതൃത്വത്തിന്റെ സാന്നിദ്ധ്യത്തിലാണ് രേഖ സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചത്. പോളിറ്റ്ബ്യൂറോയ്ക്ക് വ്യത്യസ്താഭിപ്രായമുണ്ടെങ്കിൽ അവരിടപെടുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |