തിരുവനന്തപുരം: അമേരിക്കയിലെ തുടർ ചികിത്സയ്ക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പുലർച്ചെ തലസ്ഥാനത്ത് മടങ്ങിയെത്തി.
മക്കളും ബന്ധുക്കളും പ്രവർത്തകരും സ്വീകരിച്ചു.
മടങ്ങിയെത്തിയ ഉടൻ പരിപാടികളുടെ തിരക്കിലായി. ഇന്നലെ പട്ടികജാതി ക്ഷേമസമിതിയുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുന്ന കോടിയേരി ഇനി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും ശ്രദ്ധിക്കും.
ഏപ്രിൽ 30നാണ് ഹൂസ്റ്റണിൽ എം.ഡി ആൻഡേഴ്സൺ ആശുപത്രിയിൽ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി കോടിയേരി പോയത്. പാൻക്രിയാസിലെ അർബുദത്തിനാണ് ചികിത്സ. 2019 ഒക്ടോബറിലാണ് ആദ്യമായി ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയത്. അന്നത്തെ പോലെ ഇത്തവണയും സംസ്ഥാനസെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയില്ല. അന്ന് തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സ തുടർന്നു. വീണ്ടും വിദഗ്ദ്ധചികിത്സ വേണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും പാർട്ടി സമ്മേളനങ്ങളുടെയും മറ്റും തിരക്കിൽ നീണ്ടുപോയി.
2020ൽ ആരോഗ്യകാരണങ്ങളാൽ കോടിയേരി ഒരു വർഷം സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ഒഴിഞ്ഞിരുന്നു. എ. വിജയരാഘവനായിരുന്നു പകരം ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |