സി.പി. എം ജനറൽ സെക്രട്ടറി യെച്ചൂരി എത്തും
കണ്ണൂർ: ഇരമ്പിയാർത്ത ജനസാഗരത്തിൽ കോടിയേരിയെന്ന ജനനായകന്റെ ചേതനയറ്റ ശരീരമെത്തിയപ്പോൾ മണിക്കൂറുകളോളം കാത്തുനിന്ന പാർട്ടി പ്രവർത്തകരും നേതാക്കളും ബഹുജനങ്ങളും ആകാശം മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ മുഴക്കി അഭിവാദ്യം ചെയ്ത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി .
ചുവപ്പിന്റെ കരുത്തും സൗമ്യമായ ചിരിയുമായി വിപ്‌ളവപ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മ പാർട്ടിയുടെ ചരിത്ര നേതാക്കളുടെ മുൻനിരയിലുണ്ടാകുമെന്ന ഉറപ്പായിരുന്നു അത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ്
മുൻ സി.പി. എം സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായ കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലശേരിയിലേക്ക് ഒഴുകയെത്തിയത്.
ഭൗതിക ദേഹം ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ ഇന്നലെ ഉച്ചയ്‌ക്ക് 12.55നാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും മരുമകൾ റിനീറ്റയും ഒപ്പമുണ്ടായിരുന്നു.
വിലാപയാത്രയായി നീങ്ങിയ വാഹന വ്യൂഹം രണ്ടു മണിക്കൂറെടുത്താണ്
ജന്മനാടായ തലശേരിയിലെ ടൗൺഹാളിൽ എത്തിയത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ അനുഗമിച്ചു. 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദരം അർപ്പിക്കാൻ നിറുത്തി.
തലശ്ശേരി ടൗൺ ഹാളിൽ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. സഹോദരനെപ്പോലെ ഒപ്പംനടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ചപ്പോൾ കോടിയേരിയുടെ ഭാര്യ വിനോദിനി മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി വീണു.
മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാക്കളും ചേർന്ന് സ്നേഹ സഖാവിനെ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം കോടിയേരിയുടെ ഫോട്ടോ പതിച്ച ബാഡ്ജും ധരിച്ച് മൗനജാഥയായി ടൗൺ ഹാളിലേക്ക് നാനാദിക്കിൽ നിന്നും എത്തിക്കൊണ്ടിരുന്നു. രാത്രി വൈകിയും പൊതുദർശനം തുടരുകയാണ്. ടൗൺ ഹാളിനു മുന്നിൽ പൊലീസ് ആദരം അർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഉച്ചയ്ക്ക്
വിമാനത്താവളത്തിൽ
മൃതദേഹം ഫയർ വിംഗിന്റെ ഗേറ്റ് വഴി പുറത്തിറങ്ങുമ്പോൾ കാത്തുനിന്ന ആയിരങ്ങൾ മുഷ്ടിചുരുട്ടി മുദ്രാവാക്യങ്ങൾ മുഴക്കി. നൂറോളം റെഡ് വോളണ്ടിയർമാർ വിമാനത്താവളത്തിൽ പ്രവർത്തകരെ നിയന്ത്രിച്ചു. വിമാനത്താവളത്തിലും അതീവ സുരക്ഷാ മേഖലയായ ഇന്ധന പാടത്തിനടുത്തും രാവിലെ മുതൽ പ്രവർത്തകർ കാത്തുനിൽക്കുകയായിരുന്നു.വഴിനീളെ അന്ത്യാഞ്ജലി അർപ്പിക്കാൻ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ കാത്തുനിന്നിരുന്നു.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, മന്ത്രിമാരായ വി.എൻ.വാസവൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയത്.
കേരളകൗമുദിക്കുവേണ്ടി കണ്ണൂർ യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ, ബ്യൂറോചീഫ് ഒ.സി.മോഹൻരാജ് എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിച്ചു.
ഇന്ന് കോടിയേരിയിലെ വീട്ടിലും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. വീട്ടിൽ പൊലീസ് ആദരം നൽകും.
കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധർമ്മടം,കണ്ണൂർ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും.
രാത്രിയിലും ജനപ്രവാഹം
തലശേരി : ടൗൺ ഹാളിൽ വൻജനക്കൂട്ടം ഒഴിവാക്കാൻ മട്ടന്നൂർ മുതൽ പലയിടങ്ങളിലായി പൊതുദർശനത്തിന് വച്ചെങ്കിലും പൊലീസിനോ, ചുവപ്പ് വോളണ്ടിയർമാർക്കോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. രണ്ടരയോടെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. രാത്രിയിലും ജനപ്രവാഹത്തിന് കുറവില്ല.
വിമാനമാർഗ്ഗം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ മുഖ്യമന്ത്രി അവിടെവച്ച് ഭൗതിക ദേഹം കണ്ടശേഷം നേരെ തലശേരി ടൗൺഹാളിൽ എത്തുകയായിരുന്നു.
വിപ്ളവകാരിക്ക് വിട എന്നെഴുതിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം എം.എ. ബേബി, എ.വിജയരാഘവൻ,ടി.പി രാമകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിളള, കെ.കെ.ശൈലജ, എം.എ. കരീം, മന്ത്രിമാരായ പി. രാജീവ് തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിക്കാൻ കാത്തു നിന്നു.
പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിക്കുമ്പോൾ പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ അത്യുച്ചത്തിലായി. സി.പി.എം ജില്ലാസെക്രട്ടറി എം.വിജയരാജൻ, പി.ജയരാജൻ, കാരായി രാജൻ തുടങ്ങിയവർ ചേർന്ന് മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സ്പീക്കർ എ. എൻ ഷംസീർ, ഇ.പി ജയരാജൻ, പി.കെ ശ്രീമതി, വി.പി സാനു, എം. മോഹനൻ ,ടി.വി രാജേഷ്, പി.ശശി എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ, ഗോകുലം ഗോപാലൻ, ഐ.ജി ശ്രീജിത്ത്, രാമചന്ദ്രൻ കടന്നപ്പള്ളി, സി.കെ നാണു. പി.കെ ബിജു, തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഭിവാദ്യമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |