മട്ടന്നൂർ:കേരള രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രമായി കോടിയേരി ബാലകൃഷ്ണനെ ആവേശപൂർവ്വം വരവേറ്റിട്ടുള്ള കണ്ണൂർ വിമാനത്താവളം ഇന്നലെ അദ്ദേഹത്തിന്റെ ഭൗതികദേഹം എത്തിയപ്പോൾ ദുഃഖസാന്ദ്രമായി.
ഇവിടെ നിരവധി തവണ കോടിയേരിയെ സ്വീകരിക്കാനെത്തിയിട്ടുള്ള നേതാക്കളും പ്രവർത്തകരും വികാരനിർഭരമായി മുദ്രാവാക്യം വിളിച്ചാണ് ഭൗതികദേഹത്തെ വരവേറ്റത്. മന്ത്രിമാരും ജനപ്രതിനിധികളും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രിയ സഖാവിന്റെ ചേതനയറ്റ ശരീരം ഹൃദയഭാരത്തോടെ ഏറ്റുവാങ്ങി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വിമാനത്താവളത്തിലും പരസരങ്ങളിലും കനത്ത വെയിലിലും രാവിലെ പതിനൊന്നു മണി മുതൽ പ്രവർത്തകർ കാത്ത് നിൽക്കുകയായിരുന്നു.
വിമാനത്താവള ഗേറ്റ് മുതൽ മട്ടന്നൂർ ബസ് സ്റ്റാൻഡ് വരെയും റോഡിന്റെ ഇരുവശത്തും പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ മനുഷ്യമതിൽ പോലെ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ബസ് സ്റ്റാൻഡ് പരിസരത്തും ആയിരങ്ങൾ കാത്തുനിന്നു. ആംബുലൻസിന്റെ കണ്ണാടി ചില്ലിലൂടെ പ്രിയനേതാവിനെ കണ്ട പ്രവർത്തകർ ലാൽ സലാം വിളിച്ച് അദ്ദേഹത്തെ യാത്രയാക്കി. കോടിയേരിയുടെ ഊജ്ജ്വല പ്രസംഗങ്ങൾക്ക് വേദിയായ മട്ടന്നൂരിൽ ദുഃഖം അക്ഷരാർത്ഥത്തിൽ അണപൊട്ടി. തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു വിലാപയാത്ര. നെല്ലൂന്നി, പഴശ്ശി, ഉരുവച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലും വിട ചൊല്ലാൻ വൻ ജനസഞ്ചയം കാത്തുനിന്നു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, അഹമ്മദ് ദേവർ കോവിൽ,എ.കെ. ശശീന്ദ്രൻ ,കെ .ശിവദാസൻ എം പി,എം.എൽ.എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ , സണ്ണി ജോസഫ് , കെ.കെ.ശൈലജ , എം.വിജിൻ , കെ.വി സുമേഷ് ,എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി, എം.സ്വരാജ്, പി.ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വി കെ സനോജ് മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |