കണ്ണൂർ : കൂത്തുപറമ്പ് പാലത്തുങ്കരയിലെ പയ്യനാടൻ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചുവട് മാറുമ്പോൾ കെ.പി. കുമാരന്റെ മനസ് നിറയെ സാഹിത്യത്തിന്റെയും സിനിമയുടെയും ആകാശഗോപുരമായിരുന്നു. ഫസ്റ്റ് ഏഷ്യൻ ഓഫീസർ പയ്യനാടൻ മന്ദന്റെയും കുങ്കിയമ്മയുടെയും മകൻ സിനിമാക്കാരനാകുമെന്ന് സ്വപ്നം കണ്ടത് കുമാരൻ മാത്രമായിരുന്നു. അവഗണനയുടെ പിന്നാമ്പുറങ്ങളിൽ പൊരുതിയ അദ്ദേഹത്തെ തേടി ജെ.സി. ഡാനിയൽ പുരസ്കാരം എത്തിയതും യാദൃച്ഛികതകൾക്ക് നടുവിലാണ്.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ സുവർണജൂബിലി വേളയിൽ സഹരചയിതാവും സഹതിരക്കഥാകൃത്തുമായ കുമാരന് അഭിമാന മുഹൂർത്തമാണിത്. രണ്ടാഴ്ച കഴിഞ്ഞാൽ കുമാരൻ ആയിരം പൂർണചന്ദ്രന്മാരെ കണ്ട ശതാഭിഷേക നിറവിലെത്തും.
ഗ്രാമവൃക്ഷത്തിലെ കുയിൽ സംവിധാനം ചെയ്തപ്പോൾ കുമാരൻ ജന്മനാടായ കണ്ണൂരിലെത്തിയിരുന്നു. തന്റെ നാട്ടിൽ തന്നെ സിനിമയുടെ പ്രദർശനത്തിന് തുടക്കം കുറിക്കാനായിരുന്നുവരവ്.
എൺപത്തിനാലാം വയസിലും സിനിമയെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. മഹാകവി കുമാരനാശാന്റെ ജീവിതമാണ് സിനിമ. ഇതു കുമാരനാശാനെയും തന്നെയും ഇരുട്ടിൽ നിറുത്തിയവർക്കുള്ള മധുരപ്രതികാരമാണെന്നാണ് കുമാരൻ അപ്പോൾ പറഞ്ഞത്.
കെ.പി.കുമാരൻ എന്ന സിനിമക്കാരനെ പുതുതലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് പരിചയം പോര. വർഷങ്ങൾക്ക് മുമ്പ് ആഗ്രഹിച്ചതാണ് കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്നത്.
പണമോ പ്രശസ്തിയോ പ്രതീക്ഷിച്ചല്ല അര നൂറ്റാണ്ടു മുമ്പ് സിനിമയിലേക്കിറങ്ങിയത്. സമൂഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യം മാത്രമായിരുന്നു. ഗ്രാമവൃക്ഷത്തിലെ കുയിലിന് സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചു. ഭാര്യയുടെ പെൻഷൻ നിക്ഷേപവുമെടുത്തു. മക്കളെ കൊണ്ടും വായ്പ എടുപ്പിച്ചു.
ടൂറിസം വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച എഴുത്തുകാരി കൂടിയായ എം. ശാന്തമ്മ പിള്ളയാണ് കുമാരന്റെ ഭാര്യ. ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ നിർമ്മാതാവും ഇവരാണ്. മൂത്തമകൻ മനു സിനിമാ പ്രവർത്തകനാണ്. രണ്ടാമത്തെ മകൻ ശംഭു ഫിലിപ്പൈൻസിൽ ഇന്ത്യൻ അംബാസഡറാണ്. മകൾ മനീഷ കുടുംബസമേതം ബംഗളുരുവിലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |