വിമത നീക്കങ്ങളിൽ പാർട്ടി ഹൈക്കമാൻഡിനും അതൃപ്തി
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ പരസ്യ പ്രതിഷേധം സംസ്ഥാന കോൺഗ്രസിൽ സ്ഫോടനാത്മക സ്ഥിതിവിശേഷം സൃഷ്ടിച്ചു.
ഹൈക്കമാൻഡ് പ്രഖ്യാപിച്ച പട്ടിക തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻചാണ്ടി നടത്തിയ പരസ്യ പ്രതികരണം നേതൃത്വത്വത്തിനെതിരായ വെല്ലുവിളിയായി. എന്നാൽ, പ്രതിഷേധങ്ങളെ അവഗണിച്ച് കെ.പി.സി.സി പുന:സംഘടനാ ചർച്ചകളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് മുതൽ അതിനുള്ള ചർച്ചകൾ ആരംഭിച്ചേക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിലും ഇനി മാറ്റമില്ല.
പുതുപ്പള്ളിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രകോപിതനായി നടത്തിയ പ്രതികരണം സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയുടെ പുതിയ മുഖമായി . ഫലപ്രദമായ ചർച്ച നടന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഉമ്മൻചാണ്ടി , അനാവശ്യമായി തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതിൽ അസ്വസ്ഥതയും പ്രകടിപ്പിച്ചു. അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്നാൽ തനിക്കെതിരെയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനെ ശരി വച്ച് കെ സി ജോസഫും രംഗത്തുവന്നു .എന്നാൽ, നേതൃത്വത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയതോടെ , 'എ' ഗ്രൂപ്പിലെ ഭിന്നതയും പ്രകടമായി . സുധാകരൻ-സതീശൻ അച്ചുതണ്ടിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ- ഐ ഗ്രൂപ്പ് മാനേജർമാരുടെ ഒരുക്കം. ഗ്രൂപ്പുകളിൽ നിന്നുതന്നെ ഗ്രൂപ്പില്ലാ നേതാക്കളെയുണ്ടാക്കി ഡി.സി.സി അദ്ധ്യക്ഷ പട്ടിക പുറത്തിറക്കിയ സംസ്ഥാനനേതൃത്വം, ഈ തന്ത്രമുപയോഗിച്ച് മറുനീക്കത്തെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ്.
ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിൽ സമീപകാലത്തൊന്നുമുണ്ടാകാത്ത വിധം കൂടിയാലോചനകൾ നടത്തിയെന്ന കെ. സുധാകരന്റെയും വി.ഡി.സതീശന്റെയും നിലപാടാണ് ഹൈക്കമാൻഡും മുഖവിലയ്ക്കെടുത്തത്. രമേശിന്റെ താല്പര്യാർത്ഥം ആലപ്പുഴയിൽ ബാബുപ്രസാദിനെയും, ഉമ്മൻ ചാണ്ടിയുടെ താല്പര്യാർത്ഥം കോട്ടയത്ത് നാട്ടകം സുരേഷിനെയും അവസാനനിമിഷം ഉൾക്കൊള്ളിച്ചത്, വിട്ടുവീഴ്ചയ്ക്ക് സംസ്ഥാനനേതാക്കൾ തയാറായതിനാലാണ് . എന്നിട്ടും, രമേശും ഉമ്മൻ ചാണ്ടിയും പ്രതിഷേധമുയർത്തിയതിൽ ഹൈക്കമാൻഡിനും അതൃപ്തിയുള്ളതായാണ് സൂചന.
സുധാകരൻ- സതീശൻ vs ഉമ്മൻ ചാണ്ടി - രമേശ്
ഡി.സി.സി അദ്ധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെത്തിയത് അപ്രതീക്ഷിതമായി. ഗ്രൂപ്പ് വക്താക്കളിലൂടെയുള്ള പ്രതിഷേധ പ്രകടനങ്ങൾ പ്രതീക്ഷിച്ച കെ. സുധാകരനും വി.ഡി. സതീശനും ഇതേത്തുടർന്നാണ് ശക്തമായ മറുപടിയുമായെത്തിയത്. ഗ്രൂപ്പുകളുടെ തണലിൽ പരസ്യവിമർശനം നടത്തി വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയാണ് കെ. ശിവദാസൻ നായർക്കും കെ.പി. അനിൽകുമാറിനുമെതിരെ നടപടിയെടുത്തത്.
കടുത്ത നടപടികൾ പരസ്യപ്രതിഷേധത്തിനിറങ്ങുന്നവർക്കുള്ള മുന്നറിയിപ്പാണ്. എന്നാൽ വിശദീകരണം തേടാതെയുള്ള സസ്പെൻഷനെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിമർശിച്ചു. എന്നാൽ,കെ. മുരളീധരൻ, പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പരസ്യപിന്തുണയുറപ്പാക്കിയത് സംസ്ഥാനനേതൃത്വത്തിന്റെ വിജയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |