തിരുവനന്തപുരം: സിൽവർലൈൻ ട്രാക്ക് സ്ഥാപിക്കാനുള്ള മൺത്തിട്ടകൾ പ്രളയമുണ്ടാക്കില്ലെന്നും മഴക്കാലത്ത് വെള്ളത്തെ സമീപത്തെ ഒഴുക്കുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാനുള്ള എൻജിനിയറിംഗ് പ്ലാൻ നടപ്പാക്കുമെന്നും കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി.അജിത്കുമാർ പറഞ്ഞു. പദ്ധതി സംബന്ധിച്ച് നിയമസഭയിൽ എം.എൽ.എമാർക്കായി നടത്തിയ അവതരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 9 മീറ്റർവരെ ഉയരത്തിൽ മൺത്തിട്ടകളുണ്ടാവും. ഇവയുടെ അടിയിലൂടെ വെള്ളമൊഴുകാൻ സംവിധാനമുണ്ടാക്കും. ഇതിനായി ഹൈഡ്രോഗ്രാഫി സർവേ തുടങ്ങി.
പദ്ധതിക്ക് ദേശീയപാത നിർമ്മിക്കുന്നതിലും പകുതി പാറയും മണ്ണും മതി. കേരളത്തിൽ ലഭ്യമായ ക്വാറിയുത്പന്നങ്ങൾ എടുത്തശേഷം തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ എത്തിക്കും. ഇതിനായി പ്രത്യേക നിരക്കിൽ റെയിൽവേ വാഗണുകൾ വിട്ടുനൽകും. 68.49ലക്ഷം ക്യുബിക് മീറ്റർ കരിങ്കല്ലാണ് വേണ്ടത്. കരാറുകാരാണ് ഇവ എത്തിക്കേണ്ടത്. എവിടെനിന്നും കരാറുകാർക്ക് വാങ്ങാം. കൊണ്ടുവരാൻ കെ-റെയിൽ സൗകര്യമൊരുക്കും. പ്രളയം ഒഴിവാക്കാൻ നടപടിവേണമെന്നും പാറയും കല്ലും എവിടെ നിന്നെത്തിക്കുമെന്ന് വ്യക്തത വേണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു.
നൂറു കിലോമീറ്റർ വീതം അഞ്ച് വലിയ കരാറുകൾ നൽകി മൂന്നുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് തോമസ്.കെ തോമസിന് എം.ഡി മറുപടി നൽകി. പരിസ്ഥിതി ആഘാത പഠനത്തിനും പ്രാഥമിക സർവേയ്ക്കും വിജ്ഞാപനമിറക്കിയെങ്കിലും ഭൂമി വിൽക്കാനോ വാങ്ങാനോ തടസമില്ല. നിർമ്മാണഘട്ടത്തിൽ പ്രതിദിനം 50,000പേർക്ക് തൊഴിൽ ലഭിക്കുമെന്ന് സേവ്യർചിറ്റിലപ്പള്ളിക്കും പി.വി.അൻവറിനും മറുപടി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.പ്രസാദ്, ആർ.ബിന്ദു, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
സംശയങ്ങളും എം.ഡിയുടെ മറുപടിയും
സച്ചിൻദേവ്: സ്റ്റേഷനുകൾ 11ൽ കൂടിയാൽ കാസർകോട് വരെ യാത്രാസമയം 3.54 മണിക്കൂറിൽ കൂടില്ലേ?
മറുപടി: കൂടുതൽ സ്റ്റോപ്പ് വേണ്ടെന്നാണ് നിലവിലെ തീരുമാനം.
പി.പി.ചിത്തരഞ്ജൻ: പദ്ധതി ചെലവ് 63,491കോടിയിൽ തീരുമോ?
മറുപടി: പദ്ധതി ഒരുവർഷം വൈകിയാൽ 3500കോടി കൂടും. ഇപ്പോൾതന്നെ രണ്ടുവർഷം നഷ്ടമായി.
കെ.വി.സുമേഷ്: ബ്രോഡ്ഗേജ് പാതയിലൂടെ ഓടിക്കാനാവില്ലേ?
മറുപടി: നിലവിലെ ബ്രോഡ്ഗേജ് പാതയിലൂടെ 160 കിലോമീറ്ററിനുമേൽ വേഗത്തിൽ ഓടിക്കാനാവില്ല. വേഗം കൂട്ടണമെങ്കിൽ ട്രാക്ക്, സിഗ്നൽ, ഇലക്ട്രിക്കൽ, കോച്ച് എന്നിവയെല്ലാം പുതുതായി ഉണ്ടാവണം. ഇതിന് 20 വർഷമെടുക്കും.
പി.വി.ശ്രീനിജൻ: നഗരങ്ങളിൽ റോഡ് വീതികൂട്ടൽ അടക്കം അനുബന്ധ പദ്ധതികൾ നടപ്പാക്കുമോ?
മറുപടി: 11സ്റ്റേഷനുകളിൽ നിന്നും തുടർയാത്രയ്ക്ക് ബസ്, ട്രെയിൻ, ടാക്സി സൗകര്യം ഒറ്റടിക്കറ്റിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |