തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്‌ക്കിടെ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ സ്പീക്കർ എം.ബി. രാജേഷിന് അവകാശലംഘന നോട്ടീസ് നൽകി.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്‌ക് ബാലകുമാർ അവരുടെ മെന്റർ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിയിൽ, മാത്യു കുഴൽ നാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ആ വ്യക്തി തന്റെ മെന്ററാണെന്ന് മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്, എന്തും പറയാമെന്നാണോ എന്ന് ചോദിച്ച് അദ്ദേഹം ക്ഷുഭിതനായി.
എന്നാൽ വെബ്സൈറ്റിന്റെ ആർക്കൈവ്സ് പ്രകാരം 2020 മേയ് 20 വരെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്‌ക് ബാലകുമാർ മെന്ററാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ജെയ്‌ക് ബാലകുമാറുമായുള്ള പ്രൊഫഷണൽ ബന്ധത്തെപ്പറ്റി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി. തെളിവായി ചില രേഖകളും നോട്ടീസിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |